കൊച്ചി: നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് ചാലക്കുടിയിലെ ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. നിലവിലുള്ള റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
തീയേറ്റര്‍ സമുച്ചയത്തിന് വേണ്ടി സര്‍ക്കാര്‍, പുറമ്ബോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും ഡി-സിനിമാസില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡി-സിനിമാസിന്റെ കാര്യത്തില്‍ മുന്‍ ജില്ലാ കലക്ടര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ഡി-സിനിമാസില്‍ കയ്യേറ്റമുണ്ടെന്ന കേസ് തൃശൂര്‍ വിജിലന്‍സ് കോടതി ഈ മാസം 27ന് പരിഗണിക്കാനിരിക്കേയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരത്തോടെയായിരിക്കും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.
മുന്‍ കലക്ടര്‍ എം.എസ് ജയ, ദിലീപ് എന്നിവരെ പ്രതിചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: