നെടുമങ്ങാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് നെടുമങ്ങാട് നഗരസഭ നിര്‍മ്മിച്ച പാര്‍ക്കിംഗ് യാര്‍ഡ് ഉപയോഗ ശൂന്യം. പാര്‍ക്കിംഗ് യാര്‍ഡിനു സമീപമുള്ള ഗേള്‍സ് ഹൈസ്കൂള്‍ റോഡിലും കുപ്പക്കോണം റോഡിലും അനധികൃത പാര്‍ക്കിംഗ് കണ്ടില്ലെന്ന് നടിച്ച് നഗരസഭയും പോലീസും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത പാര്‍ക്കിംഗ് യാര്‍ഡ് നഗരസഭയുടെ വികസന നേട്ടമെന്നായിരുന്നു അവകാശവാദം.
ഇരുചക്ര വാഹനങ്ങള്‍ക്കും, കാറുകള്‍ക്കും, സ്വകാര്യ ബസുകള്‍ക്കും പാര്‍ക്കിംഗിന് ക്രമീകരണം ഒരുക്കി നല്ലൊരു തുക നഗരസഭക്ക് വരുമാനമായി പിരിച്ചെടുക്കും എന്നായിരുന്നു ചെയര്മാന് ഉദ്ഘാടന സമയത്ത് പറഞ്ഞത്. പോലീസിന്റെ സഹായത്തോടെ വാഹനങ്ങള്‍ യാര്‍ഡില്‍ പാര്‍ക്ക് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതരും പറഞ്ഞിരുന്നു.
എന്നാല്‍ പറഞ്ഞതല്ലാതെ ഇതൊന്നും നടക്കുന്നില്ല. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന ഗേള്‍സ് ഹൈസ്കൂള്‍ പ്രവേശന കവാടം അനധികൃത പാര്‍ക്കിംഗ് കേന്ദ്രമാണ്. ഇതുവഴി വളരെ പണിപ്പെട്ടാണ് വാഹനങ്ങള്‍ സ്കൂളില്‍ പ്രവേശിക്കുന്നത് . അപകടങ്ങളും പതിവാകുന്നു. ഒരു പോലീസുകാരനെ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഡ്യൂട്ടിക്കില്ല. വണ്‍വേ റോഡ് ആയ കുപ്പക്കോണം റോഡിലും അനധികൃത പാര്‍ക്കിംഗ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: