ഏറ്റുമാനൂര്‍: ദേവഹിതവും, തന്ത്രിയുടെ അഭിപ്രായവും, ഹൈക്കോടതി നിര്‍ദ്ദേശവും അനുസരിച്ച് മാത്രമേ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണി നടത്തുകയുള്ളുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. വിശ്വാസികളുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഏഴരപ്പൊന്നാന അതേ തനിമയില്‍ നിലനിര്‍ത്തും. ഏഴരപ്പൊന്നാന പുതുക്കിപ്പണിയാന്‍ കോടതിയുടെ അനുമതി തേടിയെന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുള്ള ആശങ്കകളും തെറ്റിദ്ധാരണകളും നീക്കി, സുതാര്യമായ നടപടികളായിരിക്കും കൈക്കൊള്ളുക. അഡ്വക്കേറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പിന് ക്ഷേത്രം തന്ത്രി കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള അനുവാദംതേടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പൊന്നാനകള്‍ പരിശോധനയ്ക്ക് വിധേയമാക്കി സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കുന്നതിന് ദേവസ്വം കമ്മീഷണര്‍, ദേവസ്വം ഓംബുഡ്സ്മാന്, ദേവസ്വം വിജിലന്‍സ് എസ്പി, ചീഫ് എന്‍ജിനീയര്‍, തിരുവാഭരണ കമ്മീഷണര്‍, സാങ്കേതിക വിദഗ്ദ്ധന് പരുമല അനന്തന് ആചാരി എന്നിവര്‍ ഉള്‍പ്പെടുന്ന സംയുക്തസമിതിയെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ചായിരിക്കും ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: