ചേര്‍ത്തല: താലൂക്കിന്റെ വടക്കന്‍ മേഖല രോഗഭീതിയില്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലെന്ന് ആക്ഷേപം.
പാണാവള്ളി, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിലാണ് ഡെങ്കി ഉള്‍പ്പെടെയുള്ള പനികള്‍ പടരുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ പ്രദേശത്ത് ഡെങ്കി സ്ഥിതീകരിച്ചിരുന്നു. പനി ബാധിച്ച് പാണാവള്ളി സ്വദേശിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയത്.
പ്രദേശം രോഗഭീതിയിലായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും തയ്യാറായിട്ടില്ലെന്നാണ് വിമര്‍ശനം. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് രോഗം പടരുന്നതിന് കാരണമായത്.
പാണാവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസേന ഇരുന്നൂറോളം രോഗികളാണ് പനി ബാധിച്ച് ചികിത്സയ്ക്കായി എത്തുന്നത്. ഇവിടെയെത്തുന്ന രോഗികളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടയുള്ളത്. അരൂക്കുറ്റി, തൈക്കാട്ടുശേരി ഗവ. ആശുപത്രികളിലും പനി പിടിപെട്ട് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ തെക്കേ ആലത്തൂരില്‍ നളിനി പനി ബാധിച്ച് മരണമടഞ്ഞിരുന്നു. പാണാവള്ളി പഞ്ചായത്ത് പൂച്ചാക്കല്‍ ജെട്ടി പ്രദേശങ്ങളില്‍ നിരവധി പേര് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണെന്നാണ് വിവരം.
പ്രദേശത്തെ വെള്ളക്കെട്ടില്‍ മാലിന്യം നിറഞ്ഞത് കൊതുക് പെരുക് പെരുകുന്നതിന് കാരണമായി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രദേശത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറിയെങ്കിലും ഫലമുണ്ടായില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: