വനിതാ സംവരണ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കുന്നു. ലോക്സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുള്ള അവസരം ഉപയോഗിച്ച് ബില്‍ പാസാക്കിയെടുക്കാനാവുമെന്നും സോണിയ പ്രധാനമന്ത്രിയെ ഉപദേശിച്ചിരിക്കുകയാണ്. തന്റെ പാര്‍ട്ടി ബില്ലിനെ പിന്തുണയ്ക്കുമെന്നും സോണിയ വ്യക്തമാക്കിയിരിക്കുന്നു.
കാലഹരണപ്പെട്ട ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നതില്‍നിന്ന് വ്യത്യസ്തമായി രാജ്യസഭയിലും വനിതകള്‍ക്ക് സംവരണം നല്‍കണമെന്ന് സോണിയ ആവശ്യപ്പെടുന്നു. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്കുന്ന ബില്‍ 1996 ല്‍ ദേവഗൗഡ സര്‍ക്കാരാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2010 ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ ഭരണകാലത്ത് രാജ്യസഭയില്‍ ബില്ല് പാസാക്കിയെങ്കിലും ലോക്സഭയില്‍ ചര്‍ച്ച ചെയ്യാനായില്ല. ലാലുപ്രസാദ് യാദവും മുലായംസിങ് യാദവും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ഇതിനു കാരണം.
വനിതകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ പ്രാതിനിധ്യം ലഭിക്കുന്നതിനേക്കാള്‍ പ്രധാനം അധികാരത്തില്‍ തുടരുന്നതാണെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതാണ് ബില്ല് നിയമമാകാതിരിക്കാനുള്ള കാരണം. പതിനഞ്ചാം ലോക്സഭ പിരിച്ചുവിട്ടതോടെ ബില്ല് കാലഹരണപ്പെട്ടു. ബില്ല് അവതരിപ്പിച്ച് 21 വര്‍ഷമായപ്പോള്‍ സോണിയയ്ക്കുണ്ടായിരിക്കുന്ന വെളിപാട് രാഷ്ട്രീയപ്രേരിതമാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല.
പത്തുവര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും വനിതാ സംവരണ ബില്‍ പാസാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും നടത്താതിരുന്ന കോണ്‍ഗ്രസും സോണിയാ ഗാന്ധിയും ഇപ്പോള്‍ തികച്ചും ദുഷ്ടലാക്കോടെയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ബില്ല് പാസാക്കിയെടുക്കാന്‍ മോദിസര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന വിവരം അറിഞ്ഞാണ് സോണിയയുടെ പുറപ്പാട്. രാജ്യസഭയിലും വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് ഈ ആവശ്യം സോണിയയും ഉന്നയിക്കുന്നത്. ബില്ല് പാസാക്കാനായാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
തങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് ബില്ല് പാസാക്കിയതെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരിഹാസ്യമായ ശ്രമമാണ് സോണിയയുടേത്. ഇപ്പോള്‍ അമ്മ പയറ്റുന്ന തന്ത്രം സൈനികരുടെ ‘വണ്‍ റാങ്ക് വണ്‍ പെന്ഷന്’ പ്രശ്നത്തില്‍ മകന് പയറ്റിയതാണ്. കോണ്‍ഗ്രസ് പതിറ്റാണ്ടുകാലം ശീതീകരണിയില്വച്ച പെന്ഷന് പദ്ധതി മോദി സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നറിഞ്ഞപ്പോള് കപടമായ ആത്മാര്‍ത്ഥതയോടെ രാഹുല്‍ ഇതേ ആവശ്യമുന്നയിച്ച് സര്‍ക്കാരിന് കത്തെഴുതുകയുണ്ടായി.
മകന് അമേരിക്കയില്‍ ചുറ്റിക്കറങ്ങുന്നതുകൊണ്ടാവാം വനിതാ സംവരണത്തിന്റെ ദൗത്യം അമ്മ ഏറ്റെടുത്തത്. ജനങ്ങളെ വഞ്ചിക്കുന്നതിനും കബളിപ്പിക്കുന്നതിനുമുള്ള ശിക്ഷയായി തെരഞ്ഞെടുപ്പു പരാജയങ്ങളുടെ പരമ്പരകള്‍തന്നെ ഏറ്റുവാങ്ങിയിട്ടും പാഠം പഠിക്കാന്‍ അമ്മയും മകനും തയ്യാറല്ലെന്നാണ് ഇത് കാണിക്കുന്നത്. വനിതാ സംവരണം നടപ്പാക്കണമെന്ന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സോണിയ കത്തെഴുതേണ്ടിയിരുന്നത് ബില്ല് അട്ടിമറിച്ച ലാലുപ്രസാദിനും മുലായംസിങ്ങിനുമാണ്. അധികാരം നഷ്ടപ്പെട്ടതിന്റെ വിഭ്രാന്തിയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇത്തരം ഗിമ്മിക്കുകള്‍ ഇനിയും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: