പാലാ: ചെന്നൈ എഗ്മൂര്‍ മെട്രോപോളിറ്റന്‍ കോടതി പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചയാളെ മറ്റൊരു കേസില്‍ പാലാ പോലീസ് പിടികൂടി. ചെന്നൈ സിബിഐ സംഘം പാലായിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പാലായില്‍ ജീവകാരുണ്യപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് പ്രവര്‍ത്തിച്ചുവന്ന പത്തനംതിട്ട മാലയില്‍ മാത്യുവാണ്(54) പിടിയിലായത്. വ്യാജ പാസ്പോര്‍ട്ട് കേസില്‍ സിബിഐ ചെന്നൈ സംഘം അന്വേഷിക്കുന്ന പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ചെന്നൈ എഗ്മൂര്‍ കോടതി പലതവണ വാറണ്ടയച്ചിട്ടും ഹാജരായിരുന്നില്ല.
പാലായില്‍ തെക്കേക്കര വാഴേമഠത്തിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന മാത്യുവിനെ പോലീസ് രഹസ്യാന്വേഷണവിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും(ഐ.ബി.) നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇയാള്‍ക്കെതിരേ തൊടുപുഴ പാടത്ത് പി.എ. ഉതുപ്പ് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് സിബിഐയുടെ പ്രഖ്യാപിത കുറ്റവാളിയാണെന്ന വിവരം ലഭിച്ചത്.
പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാര്‍, സി.ഐ: രാജന് കെ. അരമന, എസ്.ഐ: അഭിലാഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം പാലായിലെ വാടകവീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍നിന്ന് സിബിഐ സബ് ഇന്‍സ്പെക്ടര്‍ പ്രദീപും സംഘവും പാലായിലെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചശേഷം സിബിഐ സംഘത്തിന് കൈമാറി. ഗോവയില്‍ 16 ലക്ഷം രൂപയുടെ ഒരു വഞ്ചനാകേസും ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: