പാനൂര്‍: ജനരക്ഷായാത്രയില്‍ പാനൂരില്‍ പതിനായിരങ്ങള്‍ അണിനിരക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര ഒക്ടോബര്‍ 6ന് രാവിലെ 10ന് പാനൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നും പദയാത്രയായി കൂത്തുപറമ്പ് ടൗണില്‍ സമാപിക്കും. കഴിഞ്ഞ ദിവസം പദയാത്രയുടെ ഭാഗമായി സുമംഗലി ഓഡിറ്റോറിയത്തില്‍ കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്വെന്ഷന് സംഘടിപ്പിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന് തില്ലങ്കേരി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. ഇന്നു മുതല്‍ പഞ്ചായത്ത് തലയോഗങ്ങളും തുടര്‍ന്ന് ബൂത്ത് കമ്മറ്റിയും ചേരും. കൂത്തുപറമ്പ്, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പാനൂരില്‍ നടക്കുന്ന പദയാത്രയില്‍ അണിനിരക്കുക.
ധീരബലിദാനികളായ പന്ന്യന്നൂര്‍ ചന്ദ്രന്, കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍, പുളിഞ്ഞോളി ബാലന് തുടങ്ങിയവരുടെ ഉജ്വല സ്മരണകള്‍ നിറഞ്ഞു നില്ക്കുന്ന പാനൂരിന്റെ പോരാട്ട നിലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുളള നേതാക്കള്‍ എത്തുന്നത് ചരിത്രമുഹൂര്‍ത്തമാക്കി മാറ്റാന്‍ സംഘപരിവാര്‍ നേതൃത്വം അക്ഷീണ പ്രയത്നത്തിലാണ്.കുറ്റമറ്റ രീതിയില്‍ യാത്ര വിജയമാക്കാന്‍ കൂട്ടായ്മയോടെ നേതാക്കള്‍ രംഗത്തിറങ്ങിയതോടെ മേഖലയില്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. നളീന്‍കുമാര്‍ കട്ടീല്‍ എം.പി, പി.കെ.കൃഷ്ണദാസ്, കെ.രഞ്ജിത്ത്, പി.സത്യപ്രകാശ് തുടങ്ങിയ നേതാക്കള്‍ പാനൂര്‍ ബസ് സ്റ്റാന്റിലെത്തി പദയാത്രയുടെ റൂട്ടും മറ്റു കാര്യങ്ങളും പരിശോധിച്ചു.സിപിഎം അക്രമത്തെ ലോകജനതയ്ക്കു മുന്നില്‍ വരച്ചു കാട്ടാനും ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കാനുമുഉളള രാഷ്ട്രീയ ദൗത്യത്തിന് തിരികൊളുത്താനും കണ്ണൂരിലെ സംഘപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ഉതകുന്ന യാത്ര ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്യും. 3ന് പയ്യന്നൂരില്‍ നിന്നും ആരംഭിക്കുന്ന യാത്രയില്‍ അഖിലേന്ത്യ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുകയും പദയാത്രയില്‍ അണിനിരക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരണത്തിലുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരും യാത്രയില്‍ അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: