ന്യൂദല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഒക്ടോബര്‍ രണ്ടു മുതല്‍ പുതിയ പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗ ഗുരു ബാബ രാംദേവ് പ്രഖ്യാപിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ പ്രക്ഷോഭം തുടരുമെന്നും ഗുജറാത്തിലും ഹിമാചല്‍ പ്രദേശത്തിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ അധികാര സംവിധാനത്തിലുള്ള മാറ്റമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും രാംദേവ് പറഞ്ഞു. സമരവേദി എവിടെയാണെന്ന് രാംദേവ് വെളിപ്പെടുത്തിയില്ലെങ്കിലും ഹിമാചലില്‍ നിന്നാകും ആരംഭമെന്ന് കരുതുന്നു. അഴിമതിയില്‍ കോണ്‍ഗ്രസ് റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് ബാബ രാംദേവ് പറഞ്ഞു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസെന്നത് ആരും മറക്കരുത്.
അഴിമതിയില്‍ ധാരാളം പാര്‍ട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസാണ് മുന്നില്‍. കല്‍ക്കരി അഴിമതിയില്‍ സി.എ.ജി കണക്കാക്കിയ 1.86 ലക്ഷം കോടിയെക്കാള്‍ വലുതാണ് യഥാര്‍ത്ഥ തുകയെന്നും രാംദേവ് പറഞ്ഞു. തന്നെയും തന്റെ കൂടെയുള്ളവരെയും ലക്ഷ്യം വയ്ക്കുന്ന കോണ്‍ഗ്രസിന് ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട രാംദേവ് തന്റെ ആശ്രമങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കുമെതിരായ നീക്കത്തില്‍ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞു.
രാജ്യത്ത് അഞ്ച് ലക്ഷത്തോളം ജീവകാരുണ്യസംഘടനകളുണ്ട്. എന്നാല്‍ തന്റെ പ്രവര്‍ത്തനം മാത്രമെങ്ങനെ ബിസിനസാകുമെന്നും രാംദേവ് ചോദിച്ചു. തങ്ങള്‍ക്കെതിരായ ആയുധമാക്കാന്‍ ആശ്രമത്തിലെ ചിലരെ ചില ആളുകള്‍ വിലയ്ക്കെടുത്തിരിക്കുകയാണെന്നും രാംദേവ് പറഞ്ഞു.
ആരുമായും മത്സരത്തിനില്ലെന്നും അണ്ണാ ഹസാരെയുടെ പാര്‍ട്ടിയെ പിന്തുണയ്ക്കുമോയെന്ന് പറയാനാവില്ലെന്നും രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: