കണ്ണൂര്‍: അഴീക്കല്‍ പോര്‍ട്ട് മണല്‍ വിതരണം കാര്യക്ഷമമാക്കാന്‍ തുറമുഖ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അഴീക്കോട്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, വളപട്ടണം, മാട്ടൂല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മണല്‍വിതരണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. എല്ലാ പഞ്ചായത്തുകളിലും മണല്‍ വാരുന്നതിനും അവ സംസ്ക്കരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓരോ പഞ്ചായത്തിലും മൂന്നു വീതം മണല്‍ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടെ 75,000 ടണ്‍ മണല്‍ വീതം വിതരണം ചെയ്യാനാവും. മണല്‍ ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 25ന് പുതിയ സോഫ്റ്റ്വെയര് പ്രവര്‍ത്തനം തുടങ്ങുമെന്ന് സി.ഡിറ്റ് പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. അതോടെ ബുക്കിംഗുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരമാവും. ഓണ്‍ലൈന്‍ ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറ പരാതികള്‍ ഉള്ളതായി യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. മണല്‍ വിതരണത്തില്‍ മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകള്‍ വഴി മണല്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഈ രംഗത്തെ കടുത്ത ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്. തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും ആവശ്യക്കാര്‍ക്ക് മിതമായ വിലയില്‍ മണലും ലഭ്യമാക്കാന്‍ പദ്ധതി കാര്യക്ഷമമാവുന്നതോടെ സാധ്യമാവും. ഇതുവഴി പഞ്ചായത്തുകള്‍ക്ക് അധികവരുമാനമുണ്ടാക്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എഡിഎം ഇ.മുഹമ്മദ് യൂസഫ്, അഴീക്കോട്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, വളപട്ടണം, മാട്ടൂല്‍, ധര്‍മടം പഞ്ചായത്ത് അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, പോര്‍ട്ട് അധികൃതര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: