ബെംഗളൂരു: അരക്കോടി അവശ്യപ്പെട്ട് മലയാളി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി, പോലീസില്‍ പരാതി നല്‍കിയതോടെ വിദ്യാര്‍ഥിയെ കൊന്ന് നഗരത്തിലെ തടാകത്തില്‍ തള്ളി.
സംഭവത്തില്‍ ആറ് യുവാക്കളെ അറസ്റ്റു ചെയ്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് നിരഞ്ജന് കുമാറിന്റെ മകന് എന്‍ജിനിയറിങ്ങ് ഡിപ്ലോമ വിദ്യാര്‍ഥി ശരത്താ (19) ണ് കൊല്ലപ്പെട്ടത്. ശശി, വിശാല്‍, വിക്കി, ശാന്ത, കര്‍ണ്ണ എന്നിവരടക്കം ആറു പേരാണ് പിടിയിലായത്.
ഈ മാസം പതിനാലിനാണ് ഇവര്‍ ശരത്തിനെ തട്ടിക്കൊണ്ടുപോയത്.
മകനെ വിട്ടയക്കാന്‍ 50 ലക്ഷം നല്‍കണമെന്നാവശ്യപ്പെട്ട് വാട്ട്സാപ്പില്‍ ഭീഷണി സന്ദേശവും അയച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. ശരത്തിന്റെ മൂത്ത സഹോദരിയുടെ കാമുകനാണ് വിശാല്‍. ശരത്തിന്റെ അയല്‍വാസിയാണ് ശശി. പരാതി നല്‍കിയതറിഞ്ഞ് ആറംഗ സംഘം ശരത്തിനെ കഴുത്തു ഞെരിച്ച് കൊന്ന് മൃതദേഹം ബെംഗളൂരു നഗരത്തിലെ രാമോഹള്ളി തടാകത്തിലിട്ടു.
രണ്ടു ദിവസം കഴിഞ്ഞ് അവര്‍ മൃതദേഹം തപ്പിയെടുത്ത് ദേഹത്ത് കല്ലുകെട്ടി വീണ്ടും തടാകത്തില്‍ തള്ളി. വാട്ട്സാപ്പ് സന്ദേശം അയച്ച ഫോണിനെ പിന്തുടര്‍ന്ന പോലീസ് പ്രതികളെ കൈയോടെ പിടിച്ചു. പുതിയതായി വാങ്ങിയ എന്‍ഫീല്‍ഡ് ബൈക്ക് കൂട്ടുകാരെ കാണിക്കാന്‍ പോകുമ്പോഴാണ് ശരത്തിനെ ഇവര്‍ തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: