ന്യൂദല്‍ഹി: ബീഹാറികളെ നുഴഞ്ഞു കയറ്റക്കാരെന്നു വിശേഷിപ്പിച്ച എംഎന്‍എസ് നേതാവ് രാജ് താക്കറെയ്ക്കെതിരേ വിവിധ പാര്‍ട്ടി നേതാക്കളുടെ രൂക്ഷ വിമര്‍ശനം. രാജിന്റെ പരാമര്‍ശം അനുസരിച്ചാണെങ്കില്‍ ബിഹാറില്‍ വേരുകളുള്ള താക്കറെ കുടുംബം തന്നെ നുഴഞ്ഞുകയറ്റക്കാരാണെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് തുറന്നടിച്ചു.
ബിഹാറില്‍ നിന്നു മധ്യപ്രദേശിലെത്തിയ താക്കറെ കുടുംബം പിന്നീടു മുംബൈയിലേക്കു കുടിയേറുകയായിരുന്നു. തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ മാത്രമാണു മുംബൈക്കാര്‍ മറ്റെല്ലാവരും കുടിയേറ്റക്കാര്‍ തന്നെ- ദിഗ് വിജയ് പറഞ്ഞു. താക്കറെയുടെ പരാമര്‍ശത്തിനെതിരേ ബിഹാറിലെ ജെഡി-യു നേതാവ് ശിവാനന്ദ് തിവാരിയും രംഗത്തു വന്നു. മഹരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിന്റെ ജല്പനത്തിനു കൂട്ടുനില്‍ക്കുകയാണ്. കേന്ദ്ര- മഹരാഷ്ട്ര സര്‍ക്കാരുകള്‍ ബിഹാറികള്ക്കെതിരെയുള്ള അക്രമങ്ങളില്‍ ഒരുമിച്ചാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ് വിയും പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ സംഘര്‍ഷത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ നിന്നു വിട്ടു നില്ക്കാന് ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസം സംഘര്‍ഷത്തിന്റെ പേരില്‍ ബിഹാറി ബാലനെ അറസ്റ്റ് ചെയ്ത മഹരാഷ്ട്ര പോലീസ് നടപടിയില്‍ അതൃപ്തിയറിയിച്ചു ബിഹാര്‍ ചീഫ് സെക്രട്ടറി കത്തെഴുതിയതാണു രാജിനെ പ്രകോപിപ്പിച്ചത്. സംസ്ഥാന അധികൃതരെ അറിയിക്കാതെയാണു ബിഹാറില്‍ നിന്നു ബാലനെ പിടികൂടിയത്. കത്തു പിന്‍വലിച്ചില്ലെങ്കില്‍ ബിഹാറികളെ സംസ്ഥാനത്തു നിന്നു പുറത്താക്കുമെന്നായിരുന്നു രാജിന്റെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: