പത്തനാപുരം: പിറവന്തൂര്‍ വെട്ടിത്തിട്ടയില്‍ പതിനാറുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിനി ഡെന്നിസിനാണ് അന്വേഷണച്ചുമതല.
അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണസംഘത്തില്‍ അഞ്ച് എസ്ഐമാരും ഒന്‍പത് സിവില്‍ പോലീസ് ഓഫീസര്‍മാരുമുണ്ടാകും.
പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെ ജൂലൈ 29നാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന പരാതിയായിരുന്നു ആദ്യം മുതല്‍ രക്ഷിതാക്കള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കയറോ മറ്റ് വസ്തുക്കളോ കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നും കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നുമായിരുന്നു. ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലെത്തുകയായിരുന്നു പോലീസ്.
ആത്മഹത്യ ചെയ്തത് പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടോര്‍ത്ത് രക്ഷിതാക്കള്‍ തന്നെ കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു എന്ന സംശയവും ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മാതാപിതാക്കളെ ഉള്‍പ്പെടെ ബന്ധുക്കളെയും അയല്‍ക്കാരെയും പോലീസ് നിരവധി തവണ ചോദ്യം ചെയ്തു. പോലീസ് സര്‍ജന്റെയും മനശ്ശാസ്ത്ര വിദഗ്ധന്റെയും സാന്നിധ്യത്തിലുള്‍പ്പെടെ ഒന്‍പത് തവണയാണ് മാതാപിതാക്കളെ ചോദ്യം ചെയ്തത്.
ഇതിനിടെ നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരവുമായി രംഗത്തെത്തി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ചിന് വിടണമെന്നും പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മരണത്തിന് തലേദിവസം ഉറങ്ങാന്‍ പോകുമ്പോഴും മകള്‍ സന്തോഷവതിയായിരുന്നുവെന്ന് പറയുന്ന അമ്മ ബീനയും ബന്ധുക്കളും റിന്‍സിയുടേത് കൊലപാതകമാണെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രദേശത്ത് മൂന്ന് മാസം മുന്‍പും സമാന സാഹചര്യത്തില്‍ ഒരു പതിനഞ്ചുകാരി മരണപ്പെട്ടിരുന്നു. ഇതിലും തെളിവ് കണ്ടെത്താനാകാതെ ആത്മഹത്യയാണെന്ന് രേഖപ്പെടുത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു.
കലഞ്ഞൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു റിന്‍സി. നിലവില്‍ പുനലൂര്‍ സിഐ ബിനു വര്‍ഗീസായിരുന്നു കേസ് അന്വേഷിച്ചത്. റൂറല്‍ എസ്പി എസ്. അശോകനാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കിയതായി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: