ശ്രീകാര്യം: പെപ്പുപൊട്ടലിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി വാല്‍വ് അടച്ചതിനാല്‍ മൂന്നുദിവസമായി കുടിവെള്ളം ലഭിക്കാതെ ജനം നെട്ടോട്ടമോടി. ഒടുവില്‍ മൂന്നാംനാള്‍ സഹികെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മണിക്കൂറുകള്‍ക്കകം കുടിവെള്ളം ലഭിച്ചു. ശ്രീകാര്യം എന്‍ജിനീയറിംഗ് കോളേജിനു മുന്നിലാണ് സംഭവം.പോങ്ങുംമൂട് നിന്ന് മണ്‍വിള വാട്ടര്‍ ടാങ്കിലേക്ക് പോകുന്ന 250 എംഎം കാസ്റ്റിന് പൈപ്പ് പൊട്ടി ജലം റോഡിലേക്ക് ഒഴുകുന്നത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വാല്‍വ് അടച്ചിടുകയായിരുന്നു. എന്‍ജിനീയറിംഗ് കോളേജ് ക്വാര്‍ട്ടേഴ്സ്, അലത്തറ, ശാസ്താംകോണം, റേഡിയോസ്റ്റേഷന്‍, മണ്‍വിള, ഭഗത്സിംഗ് നഗര്‍, സിആര്‍പി നഗര്‍, തിരുനഗര്‍, കോളേജ് ഹോസ്റ്റല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ ബുധനാഴ്ച ജീവനക്കാരെത്തി കുഴിച്ച് പൊട്ടിയ പൈപ്പ് കണ്ടെത്തിയെങ്കിലും പണിപൂര്‍ത്തിയാക്കാതെ പോകുകയായിരുന്നു. വ്യാഴാഴ്ചയും വെള്ളം ലഭിക്കാത്തതിനാല്‍ നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും അവധിയാണെന്നായിരുന്നു മറുപടി. വെള്ളിയാഴ്ച ഉച്ചവരെയും കുടിവെള്ളം ലഭിക്കാത്തതിനാലാണ് റസിഡന്‍സ് അസ്സോസിയേഷന് അംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് രാത്രി 7 മണിയോടെ പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: