തിരുവനന്തപുരം: ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ആഗസ്റ്റില്‍ എംബിബിഎസ് പാസായ വിദ്യാര്‍ഥികളുടെ തടഞ്ഞുവച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കോളേജധികൃതര്‍ ഒരാഴ്ചയ്ക്കകം തിരികെ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
എസ്എസ്എല്‍സി, പ്ലസ്ടു, സര്‍ട്ടിഫിക്കറ്റുകളും എംബിബിഎസ് സര്‍ട്ടിഫിക്കറ്റും ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകളുമാണ് തടഞ്ഞുവച്ചിരിക്കുന്നത്. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്ന സ്ഥാപനത്തില്‍ ഒരുവര്‍ഷം സേവനം നിഷ്കര്‍ഷിച്ചിട്ടുള്ള ബോണ്ട് തെറ്റായി വ്യാഖ്യാനിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞു വച്ചിരിക്കുന്നത്.
മെച്ചപ്പെട്ട തൊഴിലിനും ഉപരിപഠനത്തിനും വിവിധ സ്ഥലങ്ങളില്‍ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചാല്‍ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് മാനേജ്മെന്റ് ഉത്തരവാദിയായിരിക്കുമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് മടക്കി നല്‍കിയതായി ആരോഗ്യസര്‍വകലാശാലയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. കേസ് നവംബര്‍ 7 ന് വീണ്ടും പരിഗണിക്കും. 34 ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച പരാതികളിലാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: