ചങ്ങനാശ്ശേരി: എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഗുണകരമാണെന്ന് കാലം തെളിയിക്കുമെന്ന് എന്‍എസ്എസ് അഭിപ്രായപ്പെട്ടു. ഒബിസി വിഭാഗങ്ങളുടെ സംവരണ കാര്യത്തില്‍ ക്രീമിലയറിനെ നിശ്ചയിക്കുന്നതിനുള്ള വരുമാന പരിധി രണ്ടരലക്ഷത്തില്നിന്നും നാലരലക്ഷം രൂപയായി ഉയര്‍ത്തിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2008ലെ ഉത്തരവ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നായര്‍ സര്‍വ്വീസ് സൊസൈറ്റി 2009ല്‍ സുപ്രീംകോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി പിന്‍വലിക്കുന്നതിനുള്ള സത്യവാങ്മൂലമാണ് ഈ കഴിഞ്ഞ ദിവസം എന്‍എസ്എസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. വരുമാനപരിധി നാലരലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് 2008ലും എന്‍എസ്എസ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജിയും പിന്‍വലിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. എന്‍എസ്എസിന്റെ ഈ നിലപാടിനോട് സമൂഹത്തില്‍ പൊതുവേ നല്ല അഭിപ്രായമാണുള്ളതെന്നും എന്‍എസ്എസ് മുഖപ്രസംഗത്തില്പ്പറയുന്നു. സംവരണവിഷയത്തില്‍ എന്‍എസ്എസ് അടിസ്ഥാനപരമായി സ്വീകരിച്ചുപോരുന്ന നയത്തിനും നിലപാടിനും മാറ്റം വരുത്തിയെന്ന് ആക്ഷേപം ഉന്നയിക്കുന്നവരുമുണ്ടാകാം. എന്നാല്‍ സംവരണ കാര്യത്തില്‍ മാത്രമല്ല സാമൂഹിക-രാഷ്ട്രീയ തലങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും അതിലേക്കു സ്വീകരിക്കേണ്ടതായ കാര്യങ്ങളും കൂടി കണക്കിലെടുത്താണ് എന്‍എസ്എസ് ഈ മാറ്റത്തിനു തയ്യാറായത്.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാ പ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണവും മറ്റാനുകൂല്യങ്ങളും ക്രീമിലെയറിന്റെ പേരില്‍ തരംതിരിക്കേണ്ട എന്ന വിശാലമായ നിലപാടും ഈ മാറ്റത്തിനു പിന്നിലുണ്ട്. മാത്രമല്ല ഭൂരിപക്ഷ ജനവിഭാഗങ്ങളിലെ സംവരണ വിഭാഗങ്ങളും സംവരണം ലഭിക്കാത്ത വിഭാഗങ്ങളും തമ്മില്‍ സംവരണകാര്യത്തില്‍ നിലനില്‍ക്കുന്ന ശത്രുത അവസാനിപ്പിക്കാനും ഈ ഐക്യത്തിനു സാധിക്കുമെന്ന ലക്ഷ്യവുമുണ്ട്. എന്‍എസ്എസും – എസ്എന്‍ഡിപിയും സംവരണത്തിന്റെ പേരില്‍ ഇതുവരെ രണ്ടു ധ്രുവങ്ങളിലായിരുന്നുവെങ്കില് രണ്ടു സംഘടനകളേയും ഒരേ ദിശയിലെത്തിക്കാന്‍ കഴിഞ്ഞത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ ഇതു സംബന്ധിച്ചുള്ള നിലപാടുകളും പ്രഖ്യാപനങ്ങളുമാണ്. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പില്‍വരുന്നതിനു മുമ്പുതന്നെ സംവരണ സമുദായങ്ങള്‍ക്ക് 50ശതമാനം സംവരണം കേരളത്തില്‍ നിലവിലുണ്ടായിരുന്നു. അതില്‍ പത്തുശതമാനം പട്ടികജാതി/പട്ടികവര്‍ഗ്ഗത്തിനും, 40ശതമാനം മറ്റു പിന്നോക്ക സമുദായങ്ങള്ക്കുമായിരുന്നു. പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം നല്കുന്നതിലുള്ള മാനദണ്ഡം സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്ക അവസ്ഥയായിരുന്നു. ഈ അവസ്ഥയ്ക്കു കാരണമായത് സാമ്പത്തികമായ പിന്നോക്ക അവസ്ഥ ആണെന്നുള്ള യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടപ്പോഴാണ് ക്രീമിലെയര്‍ പദ്ധതി നിശ്ചയിച്ചുവേണം സംവരണം നടപ്പാക്കുവാന്‍ എന്ന് തീരുമാനം ഉണ്ടായത്. സംവരണേതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുകൂടി സംവരണവും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സംവരണവിഭാഗങ്ങളുടെ കൂടി പിന്തുണയ്ക്കായി ശ്രമിക്കുക എന്ന സമീപനം കൂടിയാണ് ക്രീമിലെയര്‍ പരിധി വര്‍ദ്ധിപ്പിക്കുന്നതിനെതിരെ എന്‍എസ്എസ് നല്കിയ ഹര്‍ജികള്‍ പിന്‍വലിക്കാന്‍ സാഹചര്യമൊരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: