ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വിശ്വാസ്യത അന്വേഷിക്കാനുള്ള രാഷ്ട്രീയവും ഭരണഘടനാപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് ബിജെപിയുമായി വാക്പോരിനില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ രാജി ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതിനെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ താങ്കള്‍ക്ക് ഭരിക്കാന്‍ അനുമതി നല്‍കിയത് പോലെതന്നെ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.
വാക്പോരെന്ന് പരിഹസിക്കുകയോ കവിത ചൊല്ലി സാധൂകരിക്കുകയോ ചെയ്താലും കടമ നിര്‍വഹിക്കുന്നത് തങ്ങള്‍ തുടരുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ടു ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് , ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി തുടങ്ങി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളെല്ലാം മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് നടന്നിട്ടുള്ളതെന്നും അപ്പോഴെല്ലാം അദ്ദേഹം അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയായിരുന്നെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തങ്ങളുടെ ബന്ധുക്കള്‍ക്കായി നിലകൊള്ളുന്ന കേന്ദ്രമന്ത്രിമാരുടെ നിലപാട് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അതിന് വേണ്ട സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു എന്നും പ്രസാദ് പറഞ്ഞു.
ഇതിനിടെ, ലേലം നടത്താതെ 142 കല്‍ക്കരിപ്പാടങ്ങള്‍ ഖാനനം ചെയ്യാന്‍ സ്വകാര്യകമ്പനികള്‍ക്ക് അനുമതി നല്കിയ നടപടി റദ്ദാക്കണമെന്ന് പാര്‍ട്ടി വക്താവ് രാജീവ് പ്രതാപ് റൂഡി ആവശ്യപ്പെട്ടു. പാര്‍ലമെന്ററി സമ്പ്രദായത്തെ തകര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത് തുടരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യനായിഡുവും വ്യക്തമാക്കി . പ്രധാനമന്ത്രി മാത്രമല്ല മുഴുവന്‍ മന്ത്രിസഭയും രാജി വയ്ക്കണമെന്നും അദ്ദേഹം ചെന്നൈയില്‍ ആവശ്യപ്പെട്ടു. കല്‍ക്കരി കുംഭകോണത്തിന്റെ പേരില്‍ മാത്രമല്ല ടു ജി സ്പെക്ട്രം ഉള്‍പ്പെടെ യുപിഎ സര്‍ക്കാര്‍ നടത്തിയ എല്ലാ അഴിമതികളുടെയും പേരിലാണ് രാജി ആവശ്യപ്പെടുന്നതെന്നും നായിഡു വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒരു ബാധ്യതയായെന്നും കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോലും അവര്‍ക്കാകില്ലെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: