കണ്ണൂര്‍: ദേശീയപാതയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന കീഴാറ്റൂര്‍ ഗ്രാമം കേരളത്തിലെ നന്ദിഗ്രാമാകുമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. കീഴാറ്റൂരില്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയ്ക്ക് വേണ്ടി ഇരുനൂറ്റി അന്‍പത് ഏക്കറോളം വയലയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. വയലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിനാളുകളെയാണ് ഇത് ദോഷകരമായി ബാധിക്കുക. മാത്രമല്ല തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ കുടിവെള്ള പ്രശ്നത്തിനും ഇത് കാരണമാകും.
അനിശ്ചിതകാല നിരാഹാരസമരം രണ്ടാഴ്ച പിന്നിട്ടിട്ടും ജില്ലാ കലക്ടറോ ജന പ്രതിനിധികളോ സമരപ്പന്തല്‍ സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ജനകീയ സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടല്ല ഇത്. കര്‍ഷകരോടും കര്ഷകതൊഴിലാളികളോടുമല്ല മറിച്ച് വന്‍കിട മുതലാളിമാരോടാണ് സര്‍ക്കാരിനും സിപിഎമ്മിനും ആഭിമുഖ്യമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. കുട്ടനാട്ടില്‍ ദേവസ്വം ഭൂമിയും റവന്യു ഭൂമിയും കയ്യേറിയ മന്ത്രി തോമസ് ചാണ്ടിയില്‍ നിന്ന് ~ഒരു തുണ്ട് ഭൂമിപോലും തിരിച്ച് പിടിക്കാന്‍ ധൈര്യം കാണിക്കാത്ത സര്‍ക്കാരാണ് കീഴാറ്റുരില്‍ പാവപ്പെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നത്. നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തിന് ബിജെപി എല്ലാവിധ ധാര്‍മ്മിക പിന്തുണയും നല്‍കും. വികസനത്തിനെതിരെയല്ല നാട്ടുകാര്‍ സമരം നടത്തുന്നത്. ദേശീയപാത അതോറിറ്റിയെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, പി.എ.റിതേഷ് എന്നിവരും കൃഷ്ണദാസിനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: