പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേളയില്‍ പരിഷ്കാരത്തിന്റെ പേരില്‍ ആചാരലംഘനം പാടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അനുഷ്ഠാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും ഉതൃട്ടാതി ജലമേള കേവലം മത്സര വള്ളംകളിയാക്കി മാറ്റരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാരമ്പര്യവും അനുഷ്ഠാനവും കാത്തുസൂക്ഷിച്ച് പള്ളിയോടങ്ങള്‍ മുന്നോട്ട് പോകണം. ആറന്മുള ജലമേളയുടേത് വിശ്വാസവും ഭക്തിയും ഇഴചേരുന്ന ചടങ്ങുകളാണ്. ഭഗവാന് പാര്‍ത്ഥസാരഥിയുടെ പ്രതിഷ്ഠാദിന ആഘോഷമാണ് ഉത്രട്ടാതി ജലോത്സവം. ഇവിടെ മത്സരത്തിന് പ്രസക്തിയില്ല. മത്സരത്തിനായി ആശാസ്യമല്ലാത്ത കാര്യങ്ങള്‍ കൊണ്ടുവരുന്നതും ശരിയല്ല. പാലിച്ചുവരുന്ന ചിട്ടകളും ആചാരങ്ങളും അടുത്ത തലമുറയ്ക്ക് കേടുകൂടാതെ നാം കൈമാറണം. ആറന്മുള പള്ളിയോടങ്ങളുടെ തനത് രീതിയിലുള്ള തുഴച്ചിലും കാത്തുസൂക്ഷിക്കണം. നതോന്നത താളത്തിലാണ് അത് ചിട്ടപ്പെടുത്തിയിട്ടുള്ളത്. മറ്റിടങ്ങളിലെപ്പോലെ മത്സരത്തിന് വേണ്ടി അതിദ്രുതം തുഴയുന്നതല്ല ഇവിടുത്തെ രീതി. അത്തരം രീതികള്‍ സവിശേഷഘടനയുള്ള പള്ളിയോടങ്ങളുടെ നിലനില്‍പ്പിനും നല്ലതല്ല. കേവലം പതക്കങ്ങളല്ല നാം ലക്ഷ്യം വെക്കേണ്ടത്. അതിന് വേണ്ടി നിലവിലുള്ളത് കൈവിട്ട് മല്‍സരവും അലോസരവും സൃഷ്ടിക്കുന്നതും നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: