കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 19ആയി. പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റിസ്വാനാണ് മരിച്ചത്. ഇതോടെ ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രഖിതയും, മംഗലാപുരത്ത് ചികിത്സയിലായിരുന്ന നവനീതത്തില്‍ ലതയുമാണ് ഇന്ന് രാവിലെ മരിച്ചത്.
പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേശവന്, മംഗലാപുരത്ത് ചികിത്സയിലായിരുന്ന പി രാജന്, പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റമീസ്, പ്രസാദ്, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓമന എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
ഇതിനിടെ ദുരന്തത്തിനിടയാക്കിയ ടാങ്കര്‍ ലോറി ഡ്രൈവര്‍ കണ്ണയ്യനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ ഡി.വൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം തലശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കണ്ണയ്യനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റകരമായ നരഹത്യക്കാണ് കണ്ണയ്യനെതിരെ കേസെടുത്തിരിക്കുന്നത്. ടാങ്കര്‍ലോറി ടൂറിസ്റ്റ് ബസ്സിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായെന്നാണ് സാക്ഷിമൊഴി.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗ്യാസ്ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 40ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. 25 വീടുകളിലേക്ക് തീപടര്‍ന്നു. 10 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പ്രദേശത്തെ തീ നിയന്ത്രണവിധേയമായത്.
ദുരന്തസ്ഥലം ഇന്നലെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന്, സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം സി. ദിവാകരന്, സി.പി.എം. കേന്ദ്ര കമ്മറ്റിയംഗം പി.കെ. ശ്രീമതി എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: