കുണ്ടറ: തോട് നികത്തി റോഡ്, അതും ഓടപോലുമില്ലാതെ. കിഴക്കേകല്ലട പഞ്ചായത്തില്‍ കൊടുവിള കോടിയാട്ടുമുക്ക് മുതല്‍ കല്ലട ചന്തവരെയുള്ള റോഡില്‍ പരിച്ചേരി പാലം ഭാഗത്ത് ജില്ലാ പഞ്ചായത്ത് നടത്തുന്ന അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഒരു ചെറിയ മഴയിലും രൂപപ്പെടുന്ന വെള്ളക്കെട്ട്.
മുന്‍പ് ഇവിടെയുണ്ടായിരുന്ന തോട് നികത്തിയാണ് റോഡ് നിര്‍മ്മിച്ചത്.എന്നാല്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വശത്തായി ഓട നിര്‍മ്മിച്ചതുമില്ല. ആഴ്ചകളോളം വെള്ളം റോഡില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന തെങ്ങുതറ കോളനിയിലേക്കും നൂറോളം സ്ത്രീകള്‍ ജോലി ചെയ്യുന്ന കശുവണ്ടി ഫാക്ടറിയിലേക്കും ഉള്ള ഈ റോഡാണ് മുട്ടൊപ്പം ചെളിവെള്ളത്തിലാകുന്നത്. നിരവധി വാഹനങ്ങള്‍ നിത്യവും ഈ റോഡില്‍ കൂടി പോകുന്നുണ്ട്. റോഡിന്റെ ദുരവസ്ഥമൂലം പ്രായമായവരും സ്ത്രീകളും കുട്ടികളും പ്രയാസപ്പെടുകയാണ്.
റോഡിന്റെ ദീര്ഘകാലനിലനില്പ്പിനായി ഓട നിര്‍മ്മിക്കാതെ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കിഴക്കേകല്ലട പഞ്ചായത്ത് സമിതി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നേതാക്കളായ കെ.എസ്. ദാസന്, ശശിധരന്, പി.രവീന്ദ്രന് പിള്ള എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: