കൊല്ലം: മണ്ട്രോത്തുരുത്തിന്റെ ദുരന്തനിവാരണ ആസൂത്രണ രേഖയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം. അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ:എസ്. കാര്‍ത്തികേയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതിരേഖ അംഗീകരിച്ചത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ച വില്ലേജ്തല പദ്ധതി ജില്ലയില്‍ ആദ്യമായി നടപ്പാക്കുന്നത് മണ്ട്രോത്തുരുത്തിലാണ്. പ്രകൃതി ദുരന്തങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള മേഖലയെന്ന നിലയിലാണ് മണ്‍ട്രോത്തുരുത്തിനെ തെരഞ്ഞെടുത്തത്. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍, ഗ്രാമപഞ്ചായത്ത്, നോഡല്‍ എജന്‍സിയായ ഫൗണ്ടേഷന് ഫോര്‍ ഡവലപ്മെന്റ് ആക്ഷന്‍ എന്നിവ സംയുക്തമായി യുഎന്‍ഡിപിയുടെ സഹകരണത്തോടെയാണ് പദ്ധതിരേഖ തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ മണ്ട്രോത്തുരുത്തില് സജ്ജമാക്കും.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പട്ടംതുരുത്ത് വെസ്റ്റ,് കിടപ്പറം തെക്ക്, പെരിങ്ങാലം മേഖലകളാണ് സുരക്ഷാ നടപടികളില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നതെന്ന് പദ്ധതി രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് ബോട്ട് ഗതാഗതത്തിന് പ്രത്യേക സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. മണ്ട്രോത്തുരുത്ത് പഞ്ചായത്തില്‍ മൂന്നു മേഖലകളിലായി തെരഞ്ഞെടുക്കപ്പെട്ട പ്രദേശവാസികള്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കിയിരുന്നു. ജില്ലയില്‍ കുടിവെള്ള കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. 300 കിയോസ്കുകളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതിനായി 256 ടാങ്കുകള്‍ ലഭ്യമായിട്ടുണ്ട്. 130 എണ്ണം സജ്ജീകരിച്ചു. കിയോസ്കുകള്‍ തയ്യാറാക്കുന്നതിന് നിര്‍മിതി കേന്ദ്രവുമായി നിലവിലുള്ള കരാര്‍ ഒരു മാസത്തിനുള്ളില്‍ പുതുക്കണം.ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസ് സൗകര്യങ്ങളും പ്രവര്‍ത്തനവും വിപുലപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. സ്കൂളുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. എഡിഎം കെ.ആര്. മണികണ്ഠന്, പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: