ന്യൂദല്‍ഹി: ശുചിത്വം ജീവിത ശൈലിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വച്ഛത ഹി സേവ’ പ്രചാരണത്തിന് മാധ്യമങ്ങള്‍ക്ക് നല്ല പങ്കു വഹിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മന് കി ബാതിന്റെ 36ാമത് പ്രക്ഷേപണത്തിലാണ് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ശുചീകരണ പദ്ധതി സ്വച്ഛ് ഭാരത് കൂടുതല്‍ പങ്കാളിത്തത്തോടുകൂടി സജീവമായി നടപ്പാക്കണം. ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സ്വച്ഛ് ഭാരത് ബ്രാന്‍ഡ് അംബാസഡറായ 18കാരന് ബിലാല്‍ ദാറിനെ താന്‍ അഭിനന്ദിക്കുന്നു. വൂളാര്‍ തടാകത്തില്‍ നിന്ന് 12,000 കിലോ മാലിന്യമാണ് ഒരു വര്‍ഷത്തിനിടെ ബിലാല്‍ നീക്കം ചെയ്തത്. ബിലാലിന്റെ സര്‍ക്കാറിന് മാതൃകയാക്കാം. ശുചീകരണം ശീലമാക്കണം. അതിനായി ആശയപരമായ നീക്കം തന്നെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാര്‍ രാജ്യത്തെ സേവിക്കാന്‍ തീരുമാനിച്ചത് അഭിനന്ദനീയമാണ്. സൈന്യത്തില്‍ ചേര്‍ന്ന് രാജ്യ സേവനത്തിനിറങ്ങിയ ലഫ്. സ്വാതി മഹാദികിനെയും ലഫ്. നിധി ദുബെയെയും അഭിനന്ദിക്കുന്നു. സര്‍ദാര്‍ പട്ടേല്‍ നമ്മുടെ രാജ്യത്തെ ഏകോപിപ്പിച്ചു തന്നു. ആ ഐക്യം നാം നിലനിര്‍ത്തണം.
പാവപ്പെട്ട ഖാദിതൊഴിലാളികളുടെ ക്ഷേമത്തിനായി ഇൗ ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാവര്ക്കും ഒരു ഖാദി ഉത്പന്നം വാങ്ങാം. ഇത് അവരുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരലാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയില്‍ ദേര സച്ച സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിങ്ങിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട അതിക്രമങ്ങള്‍ അസഹനീയമാണ്. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: