പൂച്ചാക്കല്‍: മത്സ്യസംസ്കരണ ശാലകളിലെ മാലിന്യം വേമ്പനാട്ടു കായലിലേക്ക് ഒഴുക്കുന്നത് മത്സ്യസമ്പത്തനും പരിസ്ഥിതിക്കും ഭീഷണിയായി. കായല്‍ത്തീരങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിച്ചാണ് സംസ്കരണശാലകളിലെ മാലിന്യം കായലിലേക്ക് ഒഴുക്കുന്നത്.
അരൂക്കുറ്റി, വടുതല, പൂച്ചാക്കല്‍, കുടപുറം, തൈക്കാട്ടുശേരി തുടങ്ങിയയിടങ്ങളിലെ കമ്പനികളിലെ പൈപ്പുകള്‍ കായലിേെലക്ക് തുറന്നുവച്ചിരിക്കുകയാണ്. സള്‍ഫര്‍ ഡയോക്സൈഡ്, അമോണിയ പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ മാലിന്യമാണ് കായലിലേക്ക് ഒഴുക്കുന്നത്. ഇതുമൂലം കായല്‍ ജലത്തിലെ ഓക്സിജനെ തടസപ്പെടുത്തുന്നതുമൂലം പ്രാണവായു ലഭിക്കാതെ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു.
ഇത് മത്സ്യങ്ങളുടെ പ്രജനനത്തെ പോലും സാരമായി ബാധിക്കുന്നുവെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കായലിനോട് ബന്ധപ്പെട്ട് കിടക്കുന്ന ചെറിയതോടുകളിലും ചെറുതും വലുതുമായ പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യം ഒഴുകുന്നതുമൂലം കായല്‍ത്തീരങ്ങളില്‍ താമസിക്കുന്നവരുടെ ആരോഗ്യത്തിന് തന്നെ ഗുരുതരമായ ഭീഷണിയായി.
തോടുകളിലും കായലുകളിലും മത്സ്യബന്ധനത്തിനായി ഇറങ്ങുന്ന തൊഴിലാളികളുടെ ദേഹത്ത് ചൊറിച്ചില്‍ ഉണ്ടാകുന്നതുമൂലം പലപ്പോഴും തൊഴിലിന് കായലിനെയും തോടുകളെയും ആശ്രയിക്കാന്‍ കഴിയുന്നില്ല.കക്കാവാരാല് തൊഴിലിളികള്ക്കാണ് കൂടുതലായി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
കായലില്‍ മുങ്ങി കക്കാ വാരുമ്പോള്‍ കണ്ണിന് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോഗ്യവകുപ്പും പലതവണ താക്കീത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അടിയന്തര നടപടി വേണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: