വൈകല്യങ്ങളെക്കാള്‍ വെളിയിട വിസര്‍ജ്ജനം ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോള്‍ രാജസ്ഥാനിലെ അംഗപരിമിതരായ വൃദ്ധദമ്പതികള്‍ക്ക് ശൗചാലയനിര്‍മ്മാണം കഠിനമായില്ല. രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കുന്ന ശുചിത്വ ഭാരതയജ്ഞത്തിന്റെ പ്രചരണത്തോടെ ഏറ്റവും ദുര്‍ബലവിഭാഗങ്ങള്‍ക്കുപോലും ഒരു ശൗചാലയമെന്നത് മുന്‍ഗണനയായി മാറി. അതിനുള്ള ഏറ്റവും വലിയ തെളിവാണ് രാജസ്ഥാനിലെ ചിത്തഗ്രാമിലെ പണ്ടേര വില്ലേജിലെ ഈ ദമ്പതികളുടെ പ്രവര്‍ത്തനം.
ഇവിടെയുള്ള ഒരേ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട ദമ്പതികളായ കാഷിറാം മീണയ്ക്കും പുഷ്പാമീണയ്ക്കും പോളിയോ ബാധിച്ച് ഒരുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ടവരാണ്. കാല് ഏക്കര്‍ ഭൂമിയും രണ്ടു ആടുകളും ഒരു ഏരുമയും സ്വന്തമായുണ്ടെങ്കിലും, രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവര്‍ വളരെയധികം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഈ സാഹചര്യത്തില്‍ തങ്ങളുടെ അഞ്ചു കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരികയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം പ്രയാസവുമായിരുന്നു. ഇപ്പോള്‍ ഇന്ദിരാ ആവാസ് പദ്ധതിപ്രകാരം ലഭിച്ച വീട്ടിലാണ് അവര്‍ താമസിക്കുന്നത്.
വര്‍ഷത്തില്‍ 80 ദിവസം കാഷിറാം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത് ദിനംപ്രതി 120 രൂപ വേതനമായി നേടിയാണ് കുടുംബം പുലര്‍ത്തുന്നത്. കാലിന് സ്വാധീനം നഷ്ടപ്പെട്ട കാഷിറാമിന് അടുത്തിടെ ‘നാരായണ സേവ സന്താന്’ എന്ന സര്‍ക്കാരിതര സംഘടന ഒരുമുച്ചക്ര സൈക്കിള്‍ സംഭാവനയായി നല്‍കുകയും ചെയ്തിരുന്നു. അത് അദ്ദേഹത്തിന്റെ സഞ്ചാരത്തിന് വളരെയേറെ സഹായം ചെയ്യുന്നുണ്ട്. പ്രായമായ മാതാവും ബുദ്ധിവൈകല്യമുള്ള അനുജനും ഇവര്‍ക്കൊപ്പമാണ് ജീവിക്കുന്നതും.
ആ ഗ്രാമത്തില്‍ ശുചിത്വ ഭാരതദൗത്യ ബോധവല്‍ക്കരണം തുടങ്ങിയതോടെ തങ്ങളുടെ ഈ ദുരിതങ്ങള്‍ക്കിടയിലും മീണ കുടുംബം ഒരു ശൗചാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഓരോ ദിവസവും വെളിയിടങ്ങളില്‍ വിസര്‍ജ്ജനത്തിനായി പോകുന്നതിന്റെ പ്രയാസങ്ങളെക്കുറിച്ച് മറ്റാരെക്കാളും അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ജില്ലാ റിസോഴ്സ് ഓഫീസറുടെയുംബ്ലോക്ക് വികസന ഓഫീസറുടെയും സഹായത്തോടെ അവര്‍ക്ക് അത് നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികള്‍ ലഭിക്കുകയും നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. ”അംഗപരിമിതര്‍ക്ക് സഹായകരമാകുന്ന ഒരു ശൗചാലയ രൂപരേഖയുണ്ടാക്കികൊടുക്കുന്നതിന് ഞങ്ങള്‍ സഹായിച്ചിട്ടുണ്ട്. മറ്റ് ശൗചാലയങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതിന് അല്‍പ്പം ഉയരക്കൂടുതലുണ്ട്” ത്രിപാഠി വ്യക്തമാക്കി.
പണ്ടേര ഗ്രാമത്തില്‍ ആകെ946 കുടുംബങ്ങളാണുള്ളത്. ഇന്ന് അതില്‍ 659 എണ്ണത്തിനും ശൗചാലയങ്ങളായി.
ഗംഗാതീരത്തെ ശുചിത്വം
അര്‍പ്പണബോധത്തിന്റെയും കൂട്ടായ്മയുടെയും കഥയാണ് ബീഹാറില്‍ ഗംഗയുടെ തീരത്തുള്ള ഖഗാരിയ ജില്ലയിലെ ഗ്രാമത്തിന്റേത്. ഖഗാരിയ ജില്ലയില്‍ ഗംഗയുടെ തീരത്തുള്ള ഗ്രാമത്തില്‍ ശുചിത്വ ഭാരതദൗത്യ പ്രചാരണം തുടങ്ങിയതോടെ തങ്ങള്‍ ദിനംപ്രതി ബന്ധപ്പെടുന്ന ജനവിഭാഗങ്ങളെ ബോധവല്‍ക്കരണം നടത്താമെന്ന ഉറച്ച തീരുമാനം പല വ്യക്തികളും കൈക്കൊണ്ടു. അവരുടെ ധീരമായ ആ നിലപാടും, ഒപ്പം ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനവും കൂടിയായതോടെ ആ ഗ്രാമം വെളിയിട വിസര്‍ജ്ജന മുക്തമായി.
ഗോഗ്രി ബ്ലോക്കിലെ രാംപൂര്‍ ഗ്രാമപഞ്ചായത്തിലെ ചായവില്‍പ്പനക്കാരനായ അനില്‍ഷായുടെ കാര്യം ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ”വെളിയിടവിസര്‍ജ്ജനം നടത്തുന്നവര്‍ക്ക് എന്റെ കടയില്‍ ചായയില്ല” എന്ന ബോര്‍ഡ് അദ്ദേഹം തന്റെ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ചു. തന്റെ ഗ്രാമത്തെ വെളിയിട വിസര്‍ജ്ജനമുക്തമാക്കുന്നതിനായി ശരിക്കും ആ ചായക്കച്ചവടക്കാരന് തന്റെ ദിവസവരുമാനം പോലും വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് സിഇഒയായ അബ്ദുള്‍ വഹാബ് അന്‍സാരി ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം ഗ്രാമത്തിലെ മറ്റുള്ളവര്‍ക്ക് ശക്തമായ പ്രചോദനം തന്നെയായിരുന്നു.
ഉത്തര റാംപൂര്‍ ഗ്രാമപഞ്ചായത്തിലെ വിജിലന്‍സ് സംഘാംഗമായ വേദദേവിയുടെ കഥയും അന്‍സാരി വിശദീകരിച്ചു. സാമുഹികവിരുദ്ധരില്‍നിന്ന് ഏല്‍ക്കേണ്ടി വന്ന ആക്രമണംമൂലം അവര്‍ക്ക് തന്റെ രണ്ട് ഏക്കര്‍ ഭൂമിയിലെ കൃഷിയില്‍ വന്‍ നാശനഷ്ടമുണ്ടായി. എന്നിട്ടും അവര്‍ ആ വിജിലന്‍സ് സംഘത്തില്‍ ഉറച്ചുനിന്നുകൊണ്ട് തന്റെ ഗ്രാമപഞ്ചായത്തിനെ വെളിയിട വിസര്‍ജ്ജന മുക്തമാക്കി. ഒടുവില്‍ അവര്‍ക്ക് എതിരായി നിന്നവരും തോല്‍വി സമ്മതിച്ച് വെളിയിട വിസര്‍ജ്ജനമുക്ത ദൗത്യത്തില്‍ പങ്കാളികളായി.
റഹിംപൂര്‍ ഉത്താരിയിലെ മഹാദളിത് വിഭാഗത്തില്‍പ്പെട്ട തൃഫുള്‍ദേവിയുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവവുമുണ്ട്. ഭര്‍ത്താവ് വീട്ടില്‍ ഒരു ശൗചാലയം നിര്‍മ്മിക്കുന്നത് നിരസിച്ചപ്പോള്‍ അദ്ദേഹത്തിന് ആഹാരം പാചകംചെയ്യുന്നതിന് തയാറാകാതെ അവര്‍ അതിനെതിരെ പോരാടി. ഒടുവില്‍ അവരുടെ ആവശ്യത്തിന് ഭര്‍ത്താവ് വഴങ്ങുകയും ശൗചാലയം നിര്‍മ്മിക്കുകയുംചെയ്തു.
”അത്രയൊന്നും പ്രധാനമല്ലെന്ന് തോന്നാത്ത ഇത്തരം നിരവധി സംഭവങ്ങളാണ് ഈ പ്രചാരണത്തെ മുന്നോട്ടുനയിക്കുന്നത്” എന്ന് അന്‍സാരി വ്യക്തമാക്കുന്നു. നേരത്തെ നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തില്‍ ഗംഗയോട് ചേര്‍ന്നുകിടക്കുന്ന ഇത്തരം ഗ്രാമത്തില്‍ 31,397 കുടുംബങ്ങളുള്ളപ്പോള്‍ ആകെയുണ്ടായിരുന്നത് 7,604 ശൗചാലയങ്ങള്‍ മാത്രമായിരുന്നു. ശൗച്യാലയ ഉള്‍ക്കൊള്ളല്‍ വെറും 24.21% മാത്രം. എന്നാല്‍ ഈ പ്രചരണം ശക്തമായതോടെ ഇത്തരത്തിലുള്ള 23 ഗ്രാമങ്ങളിലായി 23,793 ശൗച്യാലയങ്ങളാണ് നിര്‍മ്മിച്ചത്. ഇതിലൂടെ ഗംഗയുടെ തീരത്തുള്ള 21 ഗ്രാമപഞ്ചായത്തുകള്‍ വെളിയിട വിസര്ജ്ജ മുക്തമാകുകയും ചെയ്തു.
പഞ്ചായത്ത് വാര്‍ഡുതലത്തില്‍ ശൗചാലയമില്ലാത്ത വീടുകളെ കണ്ടെത്തുന്നതിനുള്ള സര്‍വേയോടൊപ്പമാണ് പ്രചാരണപദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അതിനുശേഷം ഗ്രാമസഭകളുടെ അംഗീകാരത്തോടെ വെളിയിടമുക്ത പദ്ധതി തയാറാക്കും.
ഇന്നും വെളിയിടങ്ങളില്‍ വിസര്‍ജ്ജനം നടത്തിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളുടെ മനോനില മാറ്റുകയെന്നതാണ് ഇതിലെ വെല്ലുവിളികളില്‍ ഏറ്റവും പ്രധാനം. അതിനുപുറമെ ഏറ്റവും താഴേക്കിടയിലുള്ള വിഭാഗങ്ങള്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കും വേണ്ട വിഭവങ്ങള്‍-സാമ്പത്തികമായും ശൗചാലയ നിര്‍മ്മാണ സാമഗ്രികളായും സൃഷ്ടിക്കുകയും, വേണ്ടതായ ഭൂമി കണ്ടെത്തുകയുമാണ് മറ്റ് തടസ്സങ്ങള്‍.
വെളിടയങ്ങളില്‍ വിസര്‍ജ്ജനത്തിന് പോകുന്ന സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളിലും, ഇത് കുട്ടികളുടെയും, യുവാക്കളും പ്രായമായവരുമായ മറ്റ് ആളുകളുടെയും ആരോഗ്യത്തിലുണ്ടാക്കാവുന്ന വിപരീത പ്രത്യാഘാതങ്ങള്‍ക്കുമാണ് ഈ ബോധവല്‍ക്കരണ പരിപാടിയില്‍ പ്രാധാന്യം നല്‍കിയത്. ഇത് അവരുടെ സ്വഭാവത്തില്‍ പതിയെപ്പതിയെ മാറ്റങ്ങള്‍ കൊണ്ടുവരികയും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും അത് ഉപയോഗിക്കുന്നതിനും അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
അതിനുശേഷം സാമ്പത്തികമായി ഏറ്റവും പിന്നാക്കമുള്ള കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് വായ്പകള്‍ നല്കി അവരെ ജീവികാ ഗ്രൂപ്പില്‍ചേര്‍ത്തു. പൊതു പ്രതിനിധികള്‍ തങ്ങളുടെ സ്വാധീനവും വായ്പയും മറ്റുമുപയോഗിച്ച് അത്തരം കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനു വേണ്ട സാമഗ്രികള്‍ ലഭ്യമാക്കുന്നതിനായി സഹായിക്കുന്ന അതിശയകരമായ കാഴ്ചകളും നമുക്ക് കാണാനായി. ഭൂമിയില്ലാത്തവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ട സ്ഥലം നല്‍കുകയും, കുറച്ചുപേരെ ഉള്ള സ്ഥലത്ത് അത് നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്തു.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ ഭരണകൂടം നോഡല്‍ ഓഫീസര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യുകയുമുണ്ടായി. ഓരോ ഗ്രാമപഞ്ചായത്തിനും വെളിയിട വിസര്‍ജ്ജന വിമുക്ത പദവി ഉറപ്പാക്കുന്നതിനായി പരിശീലനം ലഭിച്ച സിഎല്‍ടിഎസ് നീരീക്ഷകര്‍, ഒരുവിദഗ്ധ പ്രചോദകന്‍, ബ്ലോക്ക് കോ-ഓഡിനേറ്റര്‍ എന്നിവരെ നിയോഗിച്ചു. ലഘുലേഖകള്‍, വിഡിയോകള്‍, ചുവരെഴുത്ത്, പെയിന്റിംഗുകള്‍, ബോര്‍ഡുകര്‍ എന്നിവയാണ് ഇതിനായി ഉപയോഗിച്ച ഐഇസി വസ്തുക്കള്‍.
സാമൂഹിക ധാര്‍മ്മികത വര്‍ദ്ധിപ്പിക്കുന്നതിനായി ‘ ശൗചാലയ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകള്‍’ ശൗചാലയമുളള ഒരോ വീടുകള്‍ക്കും നല്‍കും. ഇത് മറ്റുള്ളവരെ ഇതുപോലെ ചെയ്യുന്നതിന് പ്രചോദിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: