ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറി നികത്തിയതായി ബോദ്ധ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതില്‍ ദുരൂഹത. കഴിഞ്ഞ മെയ് 26ന് കൈനകരി വില്ലേജ് ഓഫീസര്‍ നികത്ത് നിര്‍ത്തിവെയ്ക്കാന്‍ സ്റ്റോപ്പ് മെമ്മോ ചാണ്ടി പങ്കാളിയായ വാട്ടര്‍ വേള്‍ഡ് കമ്പനിക്ക് നല്‍കിയിരുന്നു.
അടിയന്തരമായി സര്‍വ്വെയറെ ഉപയോഗിച്ച് അളന്ന് ഭൂമി തിട്ടപ്പെടുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാന്‍ സാധ്യതതയുണ്ടെന്നും വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്കി. എന്നാല്‍ ജില്ലാ ഭരണകൂടം വിഷയം അറിഞ്ഞ ഭാവം നടിച്ചില്ല. കൃഷി ചെയ്ത് താമസിക്കുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്കിയ മിച്ച ഭൂമി വാങ്ങിക്കൂട്ടിയ തോമസ് ചാണ്ടി അതിനിടയിലുള്ള ഒന്നരമീറ്റര്‍ വഴിയും സര്‍ക്കാര്‍ തണ്ടപ്പേരിലുള്ള മിച്ചഭൂമിയും നികത്തുന്നതായി പ്രാഥമിക പരിശോധനയില്‍ തന്നെ വില്ലേജോഫീസര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
കൈനകരി വടക്ക് പഞ്ചായത്തംഗം ബി. കെ. വിനോദ് നല്കിയ പരാതിയെ തുടര്‍ന്നാണ് വില്ലേജോഫീസര്‍ മാര്‍ത്താണ്ഡം കായല്‍ സന്ദര്‍ശിച്ച് നടപടിയെടുത്തത്. തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് വിനോദിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയതായി സമ്മതിച്ചു.
ഉദ്യാഗസ്ഥ തലത്തില്‍ ചാണ്ടിയുടെ കമ്പനിയെ സംരക്ഷിക്കുന്ന നിലപാടാണ് കാലങ്ങളായി സ്വീകരിച്ചിരുന്നത്. ഇരുമുന്നണികളുടെ ഭരണകാലത്തും ഉദ്യാഗസ്ഥരില്‍ പ്രബല വിഭാഗം ചാണ്ടിയ്ക്കൊപ്പമായിരുന്നു. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടിയുടെ കമ്പനി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പോലും പലപ്പോഴും ഉന്നത ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതെത്തുടര്‍ന്ന് മുന്‍ ജില്ലാകളക്ടര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട് ചാണ്ടിക്ക് അനുകൂലമായിരുന്നു.
ബിടിആര്‍ പ്രകാരം പുരയിടം എന്ന് രേഖപ്പെടുത്തിയ ഭൂമിയിലാണ് മണ്ണ് നിക്ഷേപിച്ചതെന്നും കൃഷിനിലത്തില്‍ മണ്ണ് നിക്ഷേപിച്ചി ട്ടില്ലെന്നുമുള്ള റിപ്പോര്‍ട്ട് നല്കാന് കാരണം ഉദ്യാഗസ്ഥ തലത്തില്‍ നടന്ന അട്ടിമറിയാണ്. ജില്ലാകളക്ടറെ പോലും ഇവര്‍ സമര്‍ത്ഥമായി കബളിപ്പിച്ചെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: