തൊടുപുഴ: എസ്എഫ്ഐക്കാര്‍ പോലീസുകാരനെ അടിച്ച് വീഴ്ത്തിയ കേസിന് പിന്നാലെ തൊടുപുഴയില്‍ വീണ്ടും പോലീസുകാര്‍ ആക്രമിക്കപ്പെട്ടു. ബൈക്ക് മറിഞ്ഞ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച എസ്ഐക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ തൊടുപുഴ താലൂക്ക് ആശുപത്രിയിലാണ് സംഭവം.
തൊടുപുഴ കണ്ട്രോള് റൂം എസ്.ഐ യോഹന്നാനും രണ്ട് പോലീസുകാര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ തൊടുപുഴ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് തൊടുപുഴ എസ്ഐ വിഷ്ണുകുമാര്‍ പറയുന്നതിങ്ങനെ: ശനിയാഴ്ച അര്‍ദ്ധരാത്രി തൊടുപുഴ ധന്വന്തരിപ്പടിക്ക് സമീപം ബൈക്ക് യാത്രക്കാരന് അപകടത്തില്‍പ്പെട്ടതായി കണ്ട്രോള് റൂമിലേക്ക് സന്ദേശമെത്തി.
കണ്ട്രോള് റൂം എസ്.ഐ യോഹന്നാനും ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പോലീസുകാരും സ്ഥലത്തെത്തി അപകടത്തില്‍പെട്ടയാളെ തൊടുപുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.
പുറപ്പുഴ നായ്ക്കനംകുന്ന് പാറയില്‍ അഖില്‍(27) ആണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസിന് വ്യക്തമായി. ആശുപത്രിയിലെത്തിയയുടനെ അഖില്‍ എസ്.ഐ യോഹന്നാനെ അടിച്ച്വീഴ്ത്തി. തടയാനെത്തിയ പോലീസുകാരന് ബൈജുവിനും ഡ്രൈവര്‍ക്കും അടികിട്ടി.
ആശുപത്രിയിലുണ്ടായിരുന്ന രോഗികളും ബന്ധുക്കളും പരിഭ്രാന്തിയിലായി. കൂടുതല്‍ പോലീസ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
മദ്യപിച്ച് ബൈക്കോടിച്ച് വീണ അഖിലിന് കാര്യമായി പരിക്കേറ്റില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസിനെ ആക്രമിച്ചതിന് കേസെടുത്തു. ഇന്നലെ തൊടുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: