കൊളംമ്പോ: ഏറ്റവും നീളമുള്ള സാരിയണിഞ്ഞ് വിവാഹിതയായ വധു എന്ന റെക്കോഡോ മറ്റോ ആയിരുന്നു ലക്ഷ്യം. പക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതുപോലെയായി ഈ ശ്രീലങ്കന്‍ വിവാഹത്തിന്റെ ക്ലൈമാക്സ്.
കൊളംമ്പോയിലെ കാന്‍ഡി ജില്ലയിലാണ് വിവാദമായ വിവാഹം. 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സാരിയാണ് വധു അണിഞ്ഞത്. പ്രവിശ്യാ മുഖ്യമന്ത്രി ശരത് ഏകനായക അടക്കം പ്രമുഖര്‍ പങ്കെടുത്ത വിവാഹം.
പക്ഷേ, വരനും വധുവും അടക്കമുള്ളവര്‍ ഇപ്പോള്‍ അന്വേഷണം നേരിടുകയാണ്. മൂന്നു കിലോമീറ്റര്‍ നീളമുള്ള സാരിയുടെ മുന്താണി ചുമക്കാന്‍ കുട്ടികളെ നിയോഗിച്ചതാണ് കുഴപ്പമായത്. വരനും വധുവും മുന്നില്‍ നടന്നു, പിന്നാലെ നല്ല പൊരിവെയിലത്ത് സാരിയുടെ മുന്താണിയുമേന്തി കുട്ടികള്‍ പിന്നാലെ.
വിവാഹച്ചടങ്ങിനു വേദിയായ പ്രദേശത്തുള്ള സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളെയാണ് ഇതിനായി വിളിച്ചത്. മറ്റു നൂറു കുട്ടികളെ അതിഥികള്‍ക്ക് പൂക്കള്‍ സമ്മാനിക്കാനും നിയോഗിച്ചു. പ്രവിശ്യാ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങായതുകൊണ്ട് സ്കൂള്‍ അധികൃതര്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല.
പക്ഷേ, ശ്രീലങ്കയിലെ ദേശീയ ബാലസംരക്ഷണ അതോറിറ്റി കേസെടുത്തപ്പോഴാണ് സംഗതി കുഴപ്പമായെന്ന് എല്ലാവര്ക്കും മനസ്സിലായത്. വരനേയും വധുവിനേയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നും മൊഴിയെടുക്കുമെന്നും അതോറിറ്റി ചെയര്മാന് മാരിനി ഡി ലിവേറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: