ജിറോണ: കരീടം തിരിച്ചുപിടക്കാനൊരുങ്ങുന്ന ബാഴ്സലോണ ലാലിഗയില്‍ വിജയകുതിപ്പ് തുടരുന്നു. എതിരാളികള്‍ ദാനം നല്കിയ രണ്ടു ഗോളിന്റെ പിന്‍ബലത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജീറോണയെ പരാജയപ്പെടുത്തി.
തോല്‍വിയറിയാതെ മുന്നേറുന്ന ബാഴ്സ പോയിന്റു നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുളള അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ നാലുപോയിന്റു മുന്നിലാണ് ബാഴ്സ.
ബാഴ്സയുടെ രണ്ടു ഗോളുകളും ജിറോണയുടെ സംഭാവനയായിരുന്നു.ജോര്‍ഡി അല്ബാ ഗോള്‍ മുഖത്തേയ്ക്ക് അടിച്ചുവിട്ട് പന്ത് ജിറോണ പ്രതിരോധ നിരക്കാരന് അഡയ് ബെനിറ്റസിന്റെ കാലില്‍ തട്ടി സ്വന്തം പോസ്റ്റില്‍ കയറി നിന്നു.
രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ വീണ്ടും സെല്‍ഫ് ഗോള്‍ പിറന്നു. ലൂയി സുവാരസും അലക്സി വിദാലും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളിന് വിഴിയൊരുക്കിയത്. ജിറോണ ഗോളിയുടെ ദേഹത്ത് തട്ടി പന്ത് പോസ്റ്റില്‍ കയറുകയായിരുന്നു.
ഏറെ താമസിയാതെ സുവാരസ് ഗോള്‍ നേടി ബാഴ്സയുടെ വിജയമുറപ്പാക്കി. സെര്‍ജി റോബര്‍ട്ടോയുടെ പാസ് വലയിലേക്ക് തിരിച്ചുവിട്ടു. ബാഴ്സലോണയുടെ ആറു മത്സരങ്ങളില്‍ സുവാരസിന്റെ രണ്ടാം ഗോളാണിത്. പരിക്കിനെ തുടര്‍ന്ന് സുവാരസ് ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചില്ല.
ബാഴ്സയുടെ സൂപ്പര്‍ സ്റ്റാര്‍ മെസിക്ക് ഗോളടിക്കാനായില്ല. ജിറോണയുടെ പാബ്ളോ മഫീയോ മെസിയെ തളച്ചിട്ടു.അടുത്ത മത്സരത്തില്‍ ബാഴ്സലോണ ബുധനാഴ്ച ലിസ്ബണിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: