ആലുവ: മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണി മാഷിന്റെ പേരില്‍ സ്മാരകം ഇല്ല എന്നത് ഭാഷാ സ്നേഹികളെയും സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും വളരെയേറെ വിഷമിപ്പിക്കുന്നതാണെന്ന് ബാലഗോകുലം.
സ്മാരകം നിര്‍മിക്കാന്‍ കുഞ്ഞുണ്ണി മാഷിന്റെ ബന്ധുക്കള്‍ സര്‍ക്കാരിന് കൈമാറിയ ഭൂമി വര്‍ഷങ്ങളായി വെറുതെ കിടക്കുന്നു എന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുളള ഗുരുതര വീഴ്ചയാണ്. സാംസ്കാരിക രംഗത്ത് കൂടുതല്‍ സക്രിയത പകര്‍ന്നു നല്കാന് സാധിക്കുംവിധം നിര്‍ദ്ദിഷ്ട ഭൂമിയില്‍ എത്രയും വേഗത്തില്‍ കവിയുടെ ജീവിതവും സേവനവും പ്രതിഫലിപ്പിക്കുന്ന ഉചിതമായ സ്മാരകം നിര്‍മിക്കണമെന്നും ബാലഗോകുലം സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബാലഗോകുലം സംസ്ഥാനദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് എന്റെ ഭവനം സ്വച്ഛഭവനം എന്ന ശുചീകരണപ്രവര്‍ത്തനത്തിന് ഗോകുലാംഗങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഓരോരുത്തരും അവരവരുടെ ഭവനം, പരിസരം എന്നിവിടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തണം.
ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ പ്രവര്‍ത്തനാവലോകനവും ഭാവി പരിപാടികളും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന സമിതി സമ്മേളനത്തിന്റെ അവസാന ദിനമായിരുന്ന ഇന്നലെ കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തില്‍ എത്തി സംസ്ഥാന സമിതിയംഗങ്ങള്‍ ഗോപാലകൃഷ്ണ ശില്‍പ്പത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഹുണ്ഡികനിധി സമര്‍പ്പിച്ചു.
കേരളത്തിലെ 5000 സ്ഥലങ്ങളില്‍ പത്ത് ലക്ഷം ഭവനങ്ങളില്‍ ബാല്യം സഫലമാക്കുവാനുളള മാര്‍ഗരേഖ എത്തിക്കുവാനുളള പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്കിയ യോഗത്തില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്, ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ആര്. പ്രസന്നകുമാര്‍, സംഘടന കാര്യദര്‍ശി മുരളീകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. എല്ലാ ജില്ലകളിലേയും അദ്ധ്യക്ഷന്മാര്, കാര്യദര്‍ശിമാര്‍, ഖജാന്‍ജിമാര്‍, ഭഗിനിപ്രമുഖമാര് തുടങ്ങിയവര്‍ രണ്ടു ദിവസമായി നടന്നുവന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: