തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ തലപുകയ്ക്കുമ്പോള്‍ ഉള്ള ഷെഡ്യൂളുകള്‍ മുടക്കി യൂണിയന് സമ്മേളനം നടത്തുകയാണ് ഇടതുപക്ഷ സംഘടന.
കെഎസ്ആര്‍ടിസിയിലെ സിപിഎം യൂണിയന് സംഘടനയായ കെഎസ്ആര്‍ടിഇഎയുടെ സംസ്ഥാന സമ്മേളനം 22, 23, 24 എന്നീ മൂന്നു ദിവസങ്ങളിലായി തലസ്ഥാനത്ത് നടക്കുകയാണ്. സമ്മേളനത്തിലെ ചര്‍ച്ചയും സെമിനാറും പ്രഭാഷണവുമെല്ലാം കെഎസ്ആര്‍ടിസിയെ എങ്ങനെ രക്ഷിക്കാമെന്നതിനെ കുറിച്ചാണ്. എന്നാല്‍ സമ്മേളനം ആരംഭിച്ച ദിവസം ജീവനക്കാര്‍ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗര കേന്ദ്രത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് 47 ഷെഡ്യൂളുകളാണ് മുടങ്ങിയത്.
ഷെഡ്യൂളുകള്‍ മുടങ്ങുന്നതു മൂലമാണ് കെഎആര്ടിസിയുടെ നഷ്ടത്തില്‍ നല്ലൊരു ഭാഗവും സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. പ്രതിദിനം ഷെഡ്യൂളുകള്‍ റദ്ദാക്കുന്നതിന്റെ ശതമാനം പരിശോധിച്ചാല്‍ എട്ടില്‍ നിന്ന് 23 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ ഷെഡ്യൂളുകള്‍ മുടങ്ങുന്നതിലൂടെ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ‘നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ശ്രമം’ എന്ന തലവാചകം നല്‍കികൊണ്ട് സംഘടിപ്പിച്ചിരിക്കുന്ന കെഎസ്ആര്‍ടിഇഎയുടെ സംസ്ഥാന സമ്മേളനം ഷെഡ്യൂളുകള്‍ മുടക്കി കൂടുതല്‍ നഷ്ടം ഉണ്ടാക്കുകയാണ് ചെയ്തത്.
സമ്മേളനം ആരംഭിച്ച ദിവസം പരിപാടിയില്‍ പങ്കെടുക്കാനായി 47 ഷെഡ്യൂളുകള്‍ സിപിഎം യൂണിയന് അംഗങ്ങള്‍ മുടക്കിയപ്പോള്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസം 11 ഷെഡ്യൂളുകളാണ് മുടക്കിയത്. 22ന് തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ മാത്രം 97 ഷെഡ്യൂളുകളില്‍ 12 എണ്ണമാണ് മുടങ്ങിയത്. വികാസ്ഭവന്‍ ഡിപ്പോയില്‍ 85 ഷെഡ്യൂളുകള്‍ ഓടേണ്ടസ്ഥാനത്ത് വെറും 75 ഷെഡ്യൂളുകളെ പുറപ്പെട്ടുള്ളു. കണിയാപുരം 12, വെഞ്ഞാറമൂട് 4, പേരൂര്‍ക്കട 3, പാലോട് 4, ആറ്റിങ്ങല്‍ 6 എന്നിങ്ങനെയാണ് ഷെഡ്യൂളുകള്‍ മുടങ്ങിയ ഡിപ്പോകളുടെ കണക്ക്.
കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കാന്‍ മുകള്‍ത്തട്ടില്‍ പരിശ്രമം നടക്കുമ്പോള്‍ സ്വന്തം സര്‍ക്കാരായാലും ഈ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ് ഇടത് യൂണിയന് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: