തിരുവനന്തപുരം: മണ്ണ് അറിയുന്നവനും മണ്ണിനെ സ്നേഹിക്കുന്നവനും ഭൂമി നല്‍കണമെന്ന് സുരേഷ് ഗോപി എംപി. ജെആര്‍എസിന്റെ ഭൂസമര പ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൃഗങ്ങള്‍ക്ക് കാട് അവകാശപ്പെട്ടതുപോലെ കാടിന്റെ മക്കള്‍ക്കും ആ ഭൂമി അവകാശപ്പെട്ടതാണ്. സംവരണം നടപ്പിലാക്കിയപ്പോള്‍ വനവാസികളെ മുന്‍നിരയില്‍ കൊണ്ടുവരാന്‍ പ്രത്യേകം നിയമം നടപ്പിലാക്കിയിട്ടും സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത അവസ്ഥ നിലനില്ക്കുന്നു.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ഈ വിഭാഗത്തോട് സ്നേഹം പതഞ്ഞ് പൊങ്ങുന്നത്. എല്ലാവര്ക്കും തുല്യതയാണ് വേണ്ടത്. ജെആര്‍എസിന്റെ ഭൂസമര പ്രഖ്യാപനം മാന്യമായ മാറ്റത്തിന് വേണ്ടിയാണ്. 2003ല്‍ ഇതിന് സമാനമായ സമരമാണ് മുത്തങ്ങയില്‍ നടന്നത്. എന്നാല്‍ സമരം പരാജയപ്പെടുത്താന്‍ ചില വിഷവിത്തുകള്‍ കടന്ന്കൂടിയിരുന്നു. മുത്തങ്ങ സമരത്തില്‍ അനുകൂല നിലപാടിനായി പലരുടെയടുത്തും അന്ന് പോയി ഞാന്‍ കെഞ്ചിയിരുന്നു.
അതേക്കുറിച്ച് ഏ.കെ. ആന്റണിക്കറിയാം. രാഷ്ട്രീയം മറന്ന് അദ്ദേഹം അഭിപ്രായം പറഞ്ഞിരുന്നെങ്കില്‍ മുത്തങ്ങ സമരം പരാജയപ്പെടില്ലായിരുന്നു. അന്ന് എനിക്ക് രാഷ്ട്രീയമില്ലായിരുന്നു പക്ഷെ ഇന്ന് ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയം ഏത് പ്രശ്നത്തിനും പരിഹാരം കാണാന്‍ സാധിക്കുന്ന കരുത്തുറ്റ ഒരു കൂട്ടം രാജ്യസ്നേഹികളുടേതാണെന്നും സുരേഷ്ഗോപി പറഞ്ഞു.
ജെആര്‍എസ് സംസ്ഥാന ചെയര്‍പേഴ്സണ്‍ സി.കെ. ജാനു അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംപി പി.സി. തോമസ്, നാഷ്ണലിസ്റ്റ് കേരള കോണ്‍ഗ്രസ്സ് പ്രസിഡന്റ് കുരുവിള മാത്യു, ജെഎസ്എസ് സംസ്ഥാന സെക്രട്ടറി എ.എന്‍. രാജന് ബാബു, പിഎസ്പി സംസ്ഥാന ചെയര്മാന് കെ.കെ. പൊന്നപ്പന്, സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം.മഹബൂബ്, എന്‍ഡിപി സെക്കുലര്‍ സംസ്ഥാന പ്രസിഡന്റ് ബി. പ്രേമാനന്ദന്, കെസി കേരള കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ കെ.കെ. നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: