തളിപ്പറമ്പ്: തളിപ്പറമ്പിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തു നെല്‍വയലുകളും തെങ്ങും വൈവിധ്യമാര്‍ന്ന ഫലവൃക്ഷങ്ങളും തിങ്ങി നിറഞ്ഞു ഹരിതാഭമായ ഗ്രാമമാണ് കീഴാറ്റൂര്‍. ‘കീഴെയുള്ള ആറിന്റെ ഊര്’ എന്നര്ത്ഥത്തിലായിരിക്കാം കീഴാറ്റൂര്‍ എന്ന് ഈ നാടിനു പേര് വന്നത്. എന്നാല്‍ ഇന്ന് കീഴാറ്റൂര്‍ കേഴുകയാണ്. 250 ഓളം ഏക്കറില്‍ പറന്നു കിടക്കുന്ന അവരുടെ നെല്‍വയലുകള്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നു. വറ്റാത്ത അമൃത ധാര അവര്‍ക്കു പ്രദാനം ചെയ്യുന്ന ചെറു തോടുകളും നീരുറവകളും കേവലം ഓര്‍മ്മകളായി മാറാന്‍ ഇനി അധികകാലം വേണ്ട. പൂര്‍വികരില്‍നിന്ന് പൈതൃകമായി ലഭിച്ച കൊയ്ത്തുപാട്ടുകളുടെ ശീലുകള്‍ പഴങ്കഥകളാകുന്നു.
ഹൈവേ വികസനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ മുതല്‍ കുപ്പം വരെയുള്ള റോഡ് നിര്‍മ്മാണം കീഴാറ്റൂര്‍ വഴി തിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കീഴാറ്റൂര്‍ എന്ന സിപിഎം പാര്‍ട്ടി ഗ്രാമത്തെ ഞെട്ടിച്ചത്. കണ്ണൂര്‍ മുതല്‍ കുറ്റിക്കോല്‍ വരെയും കുപ്പം മുതല്‍ പയ്യന്നൂര്‍ വരെയും നിലവിലുള്ള ദേശീയ പാത തന്നെ വീതി കൂട്ടുമ്പോള്‍ ഇവിടെ മാത്രം എന്തിനു ഒരു ഡൈവേര്ഷന് എന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
വയലുകള്‍ സംരക്ഷിക്കാന്‍ വിമാനത്താവളം തന്നെ ഉപേക്ഷിച്ച സംസ്ഥാനത്തു റോഡ് നിര്‍മാണത്തിന് ഏക്കറുകളോളം പരന്നു കിടക്കുന്ന ഇരുവിള പാടം മണ്ണിട്ടുനിരത്താനുള്ള അധികാരികളുടെ തീരുമാനം ദീര്ഘദൃഷ്ടിയില്ലാത്തതും അവിവേകവുമായിപ്പോയി. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ ഇനി അവശേഷിക്കുന്ന ഏക നെല്‍വയലാണ് കീഴാറ്റൂരിലെ ഇരുവിള കൃഷിയുള്ള നെല്‍പ്പാടങ്ങള്‍. നാല് ഭാഗവും ചെറു കുന്നുകളാല്‍ സംരക്ഷിക്കപ്പെടുന്ന വളരെ താഴ്ചയുള്ള ജല സംഭരണികൂടിയാണ് കീഴാറ്റൂര്‍ എന്ന ഗ്രാമം. തളിപ്പറമ്പ്, പുളിമ്പറമ്പ്, മാന്ധാംകുണ്ട്, കുറ്റിക്കോല്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും നിരന്തരമായി ഒഴുകിയെത്തുന്ന ജലം ഈ മേഖലയെ സമൃദ്ധവും ഫലഭൂയീഷ്ടവുമാക്കുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശത്തിന്റെ ചുറ്റുമുള്ള മലകള്‍ ചില സി പി എം നേതാക്കളുടെ പിന്തുണയോടെ കയ്യടക്കി ഇടിച്ചു നിരത്തി കോടികള്‍ കൊയ്യാനുള്ള ഭൂമാഫിയയുടെ ശ്രമങ്ങളെ കീഴാറ്റൂരിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോല്പിച്ചിരുന്നു. എന്നാല്‍ ഇന്നിതാ ഒരശനിപാതം പോലെ അവരുടെ തലയിലേക്ക് അധികാരികളുടെ പുതിയ തീരുമാനം. റോഡ് നിര്‍മ്മാണത്തിന് ഒന്‍പതു മീറ്റര്‍ ഉയരത്തില്‍ നാല്പത്തഞ്ചു മീറ്റര്‍ വീതിയില്‍ നാലര കിലോമീറ്റര്‍ നീളത്തില്‍ മണ്ണിട്ട് വയല്‍ നിരത്തുമ്പോള്‍ അതിനാവശ്യമായ മണ്ണ് എടുക്കേണ്ടത് അതിനു ചുറ്റുമുള്ള മലയിടിച്ചാണന്നു മനസിലാക്കുക! അപ്പോള്‍ അതിനു പിന്നിലെ താല്പര്യം വ്യക്തമാണല്ലോ?
നാട്ടുകാര്‍ ഒറ്റക്കെട്ടായി ‘വയല്‍ക്കിളികള്‍’ എന്ന സഘടന രൂപീകരിച്ചു. സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി സജീവ പ്രവര്‍ത്തകനുമായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരം ആരംഭിച്ചു. അവര്‍ ആരംഭിച്ച നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടു. 13 ദിവസത്തെ ഉപവാസത്തിനു ശേഷം ആരോഗ്യ നില മോശമായതിനാല്‍ ആദ്യത്തെ സമര ഭടന് സുരേഷിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലാക്കി. ഉടനെ തന്നെ നമ്പറാടത്തു ജാനകി എന്ന 68 വയസ്സായ വൃദ്ധ സമരമാരംഭിച്ചു. ഇക്കാലമെത്രയും അവര്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനത്തെയും അതിന്റെ പണക്കൊതിയന്മാരായ നേതാക്കളെയും ശപിച്ചുകൊണ്ടായിരുന്നു ആ വൃദ്ധ മാതാവ് സമരം തുടങ്ങിയത്. എന്ത് പ്രലോഭനവും പ്രകോപനവും ഭീഷണിയുമുണ്ടായാലും പിന്മാറില്ലെന്ന് ഉറപ്പോടെ മരണം വരെ ഞങ്ങള്‍ പൊരുതും എന്ന് നമ്പറാടത്തു ജാനകിയുടെ നേതൃത്വത്തിലുള്ള സ്ത്രീകള്‍ ആണയിടുന്നു. ആ ഗ്രാമത്തിലും തൊട്ടടുത്ത പ്രദേശങ്ങളിലുമുള്ള സ്ത്രീകളും കുട്ടികളും അടക്കം ആബാലവൃദ്ധം ജനങ്ങളും വയല്‍ക്കിളികളോടൊപ്പം വര്‍ധിത വീര്യത്തോടെ വെള്ളവും ചെളിയും നിറഞ്ഞ പാടത്തെ സമരപ്പന്തലിനു ചുറ്റും കാവലിരിക്കുന്നു. അവര്‍ പാട്ടു പാടിയും പാടവരമ്പത്തു കഞ്ഞിവെച്ചു കഴിച്ചും സംഘ ബോധം തെളിയിക്കുന്നു. അപ്പോഴും അവരൊക്കെ ഇതുവരെ കൊടി പിടിച്ചു മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തിച്ചും വളര്‍ത്തിയ സിപിഎം എന്ന പ്രസ്ഥാനം പരസ്യമായി അവരെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നു. ജീവിക്കാനും, മണ്ണും വയലും ജലവും സംരക്ഷിക്കാനും നടത്തുന്ന സമരത്തെ തോല്‍പ്പിക്കാന്‍ പുറമെ നിന്ന് വരുന്ന പാര്‍ട്ടി നേതാക്കള്‍ കിണഞ്ഞു ശ്രമിക്കുന്നു.
വയല്‍ക്കിളികള്‍ സമരമാരംഭിച്ച അന്ന് തന്നെ സ്ഥലം എംഎല്‍എ യുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി സമരപ്പന്തലിനു തൊട്ടടുത്തു അതിനെതിരായി വിശദീകരണ യോഗം നടത്തി ഭീഷണി മുഴക്കി. ഇത്രയും നാള് സമരം നടത്തിയിട്ടും സിപി എമ്മിന്റെ നേതാക്കളോ പഞ്ചായത്തു മെമ്പര്‍ മുതല്‍ മുകളിലോട്ടു ജനപ്രതിനിധികളോ ആയ ഒരാള്‍ പോലും അവിടെ തിരിഞ്ഞു നോക്കിയില്ല. മറ്റു പ്രസ്ഥാനങ്ങളും സമരത്തെ കണ്ടില്ലെന്നു നടിച്ചു.
കീഴാറ്റൂര്‍ ജനതയുടെ ആവശ്യം മാനവ
സമൂഹത്തിന്റെ നിലനില്‍പ്പിന്റേതു കൂടി
തളിപ്പറമ്പ്: അവശേഷിക്കുന്ന പാടങ്ങളും ജൈവ വൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടത് കേവലം കീഴാറ്റൂരിന്റെ ആവശ്യം മാത്രമല്ല. അത് മാനവ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടി കൂടിയാണ്. നഷ്ടപ്പെടുന്ന ഒരു നെല്‍ വയലോ അരുവിയോ നീരുറവയോ ഭൂഗോളമുള്ളിടത്തോളം പുനഃസ്ഥാപിക്കാനാവില്ലെന്ന പരമസത്യം നാം തിരിച്ചറിയേണ്ടതുണ്ട്. വികസനത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് തിരുത്തിയേ മതിയാകൂ.
പൂര്‍ണമായും ഉപഭോഗ സംസ്ഥാനമായി മാറിക്കഴിഞ്ഞ കേരളത്തില്‍ കൃഷി അന്യം നിന്നുപോയ സമൂഹത്തില്‍ അവശേഷിക്കുന്ന പച്ചപ്പിന്റെ തുരുത്തുകള്‍ എങ്കിലും സംരക്ഷിക്കപ്പെടേണ്ട? നമ്മുടെ പൂര്‍വികര്‍ നമുക്കായി കരുതി വെച്ചതില്‍ നിന്ന് വരുംതലമുറക്കായി എന്തെങ്കിലും അവശേഷിപ്പിക്കേണ്ടേ? കീഴാറ്റൂരിന്റെ കേഴല്‍ കേവലം അവരുടേത് മാത്രമാകരുത്. അത് മണ്ണിനെ പ്രകൃതിയെ സ്നേഹിക്കുന്നവരുടെ തേങ്ങലാവണം. ദൈവത്തിന്റെ സ്വന്തം നാട് ഹരിത സുരഭിലമായി തുടരാന്‍ മനസാ നമുക്കു വയല്‍ക്കിളികള്‍ക്കൊപ്പം ചേരാം.
പിന്തുണമായി സംഘപരിവാര്‍
തളിപ്പറമ്പ്:നിലനില്‍പ്പിനായി പോരാ ടുന്ന നാട്ടുകാര്‍ക്ക് പിന്തുണയുമായി എട്ടാം നാള് ആര്‍എസഎസ് പ്രാന്തീയ കാര്യകാരി സദസ്യ വത്സന് തില്ലങ്കേരിയുടെ നേതൃത്വത്തില്‍ സംഘ പിരവാര്‍ നേതക്കളെത്തുകയുണ്ടായി. ഇതോടെ സ്ഥിതി മാറി. സിപിഎം നേതൃത്വം ആരോപണങ്ങളുമായി രംഗത്തെത്തി. സംഘ പരിവാര്‍ പാര്‍ട്ടി ഗ്രാമത്തിലേക്ക് നുഴഞ്ഞു കയറുന്നു, അവരുടെ ഏജന്റുമാരാണ് വയല്‍ കിളികള്‍ തുടങ്ങിയ പ്രചാരണങ്ങള്‍ വ്യാപകമായി.
കീഴാറ്റൂര്‍ ഗ്രാമത്തിലെ മൂന്നു ബ്രാഞ്ച് സമ്മേളനങ്ങളും നടത്താന്‍ ഇത് വരെ സി പി എമ്മിന് കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം ഉപേക്ഷിച്ചു ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബയോഗങ്ങള്‍ വിളിച്ചു. എന്നാല്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ആ യോഗത്തിലും ജനങ്ങള്‍ വിട്ടു നിന്നു. അവിടെ സിപിഎം ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുകയാണിപ്പോള്. ഇതിനിടയില്‍ പല സംഘടനകളും കീഴാറ്റൂരിലെത്തി. അവസാനം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണ ദാസ് നേരിട്ട് സമരപ്പന്തലിലെത്തി വയല്‍ക്കിളികള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. അവരുടെ ഗ്രാമവും വയലേലകളും സംരക്ഷിക്കാന്‍ ബിജെപി കൂടെയുണ്ടാകുമെന്നു ഗ്രാമവാസികള്ക്കദ്ദേഹം ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: