തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് കൂടി പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് തവനൂര്‍ മേഖലാ പ്രസിഡന്റ് തടത്തില്‍ സൈനുദ്ദീന്‍(35) ആണ് അറസ്റ്റിലായത്.
കേസില്‍ 14-ാം പ്രതിയാണ് സൈനുദ്ദീന്‍. കൊലപാതക ഗൂഢാലോചനയിലെ മുഖ്യപ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിനും അക്രമിസംഘത്തിന് സാമ്പത്തിക സഹായം നല്‍കിയതിനുമാണ് അറസ്റ്റ്. അങ്കലത്തുള്ള ഇയാളുടെ വീട്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കിയവരുടെ ലിസ്റ്റ് പോലീസ് കണ്ടെടുത്തു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാബിനൂള്‍, സിദ്ദിഖ്, തുഫൈല്‍, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഹസന്, റാഫി, ഒന്നാംപ്രതിയുടെ ഭാര്യയും, ഗൂഢാലോചനയില്‍ പങ്കാളിയുമായ ഷാഹിദ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതില്‍ സാബിനൂള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുകയും ബാക്കിയുള്ളവര്‍ ഗൂഢാലോചന നടത്തിയവരുമാണ്.
ആഗസ്റ്റ് 24ന് രാവിലെ ഏഴരയോടെയാണ് വിപിന്‍ കൊല്ലപ്പെടുന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഒരുസംഘം ആക്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ 50 മീറ്ററോളം പിന്തുടര്ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: