മാവേലിക്കര: ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ കായല്‍, ദേവസ്വം ഭൂമി കൈയേറ്റത്തില്‍ അന്വേഷണം മുറുകുമ്പോള്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ താളം തെറ്റുന്നു. ഒരു മാസമായി വകുപ്പില്‍ ഫയല്‍ നീക്കം നിലച്ചിരിക്കുകയാണ്.
ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത് ഉദ്യോഗസ്ഥരുടെ പ്രമോഷനെയും സ്ഥലംമാറ്റത്തെയുമാണ്. ഈ വര്‍ഷം നടക്കേണ്ട പൊതു സ്ഥലംമാറ്റം പോലും ഇതുവരെ നടന്നില്ല. ഒരു ഓഫീസില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരാണ് പൊതു സ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുന്നത്. ഇതോടൊപ്പം അപേക്ഷ പരിഗണിച്ചുള്ള സ്ഥലംമാറ്റവും നടക്കണം. ഇതിന്റെ ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കി ഫയലുകള്‍ മന്ത്രിയുടെ പരിഗണനയിലാണ്.
പ്രമോഷന് നടപടികള്‍ വൈകുന്നതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുന്നില്ല. ആര്‍ടിഒ -6, ജോ.ആര്‍ടിഒ -15 ഒഴിവുകളാണ് സംസ്ഥാനത്തുള്ളത്. തലസ്ഥാന നഗരിയോട് ചേര്‍ന്നു കിടക്കുന്ന ആറ്റിങ്ങലില്‍ ജോ.ആര്‍ടിഒയും, ആര്‍ടിഒയും സസ്പെന്‍ഷനിലാണ്. ഇവിടെ പകരം നിയമനം നടന്നിട്ടില്ല.
ജോ.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഒഴിവുകളും നികത്തിയിട്ടില്ല. ജീവനക്കാരുടെ കുറവു മൂലം പല ആര്‍ടിഒ, ജോ.ആര്‍ടിഒ ഓഫീസുകളിലെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. രണ്ടുമാസത്തിനുള്ളില്‍ നിരവധി പരാതികളാണ് ആര്ടിഓഫീസുകളെ കുറിച്ച് ഉയരുന്നത്.
വിജിലന്‍സ് പരിശോധനയില്‍ വരവില്‍ കൂടുതല്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആറ്റിങ്ങലില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് പണിമുടക്കും. ഇതിനെ നേരിടുന്നതിനുള്ള നടപടികള്‍ പോലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
എന്‍സിപിയിലെ പടലപ്പിണക്കങ്ങളും വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ആക്ഷേപമുണ്ട്. സ്ഥലംമാറ്റത്തില്‍ ചില നേതാക്കളുടെ അവിഹിതമായ ഇടപെടലുകള്‍ ഫയലു നീക്കത്തെ പിന്നോട്ടടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: