കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളിലെയും ഓഫീസുകളിലെയും അഴിമതി തടയാനുള്ള വിജിലന്‍സ് നിരീക്ഷണം നിലച്ചു. ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയശേഷം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമായ അവസ്ഥയിലാണ്.
അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട് 731 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, വാണിജ്യനികുതി, കണ്‍സ്യൂമര്‍ഫെഡ്, പോലീസ്, വിദ്യാഭ്യാസം, സിവില്‍ സപ്ലൈസ്, മോട്ടോര്‍ വാഹനം, മൈനിങ് ആന്‍ഡ് ജിയോളജി, സഹകരണം തുടങ്ങിയ വകുപ്പുകള്‍ക്കെതിരെയുള്ള പരാതികളിലാണ് അന്വേഷണം പൂര്‍ത്തിയാകാത്തത്.
സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് മാര്‍ച്ചില്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനങ്ങളുമായി അടുത്ത് ബന്ധപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. 10.34 ശതമാനമായിരുന്നു അഴിമതിയുടെ തോത്. റവന്യൂവകുപ്പില്‍ 9.24 ശതമാനവും. പൊതുമരാമത്ത് വകുപ്പില്‍ 5.32 ശതമാനവും.
പൊതുമരാമത്ത്, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, പോലീസ്, ജലവിഭവം, സിവില്‍ സപ്ലൈസ്, എക്സൈസ്, മൈനിങ് ആന്‍ഡ് ജിയോളജി, കൊമേഴ്സ്യല്‍ ടാക്സ് തുടങ്ങി 13 വകുപ്പുകളില്‍ അഴിമതി വളരെയേറെയാണെന്നായിരുന്നു കണ്ടെത്തല്‍.
ജേക്കബ് തോമസ് ഡയറക്ടറായിരുന്ന സമയത്താണ് വകുപ്പുകളിലെ അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വകുപ്പുകളുടെ പ്രവര്‍ത്തനം മികച്ചതാക്കണം എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അതിനുള്ള ഒരു നടപടിയും വിജിലന്‍സിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെ പട്ടികയില്‍ ഉള്‍പ്പെട്ട വകുപ്പുകളില്‍ ഇപ്പോഴും അഴിമതിയും കൈക്കൂലിയും തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മ്മാണ പെര്മ്മിറ്റുമായി ബന്ധപ്പെട്ട് ഇപ്പോഴും ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നതും പതിവായി. നിരീക്ഷണം ശക്തമായിരുന്നെങ്കില്‍, അഴിമതി ഒരു പരിധിവരെ കുറയുമായിരുന്നു.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓരോ സര്‍ക്കാര്‍ ഓഫീസിലും എത്തി പൊതുജനങ്ങള്‍ക്ക് ചോദ്യാവലി നല്കിയ ശേഷമായിരുന്നു അഴിമതി നടക്കുന്ന വകുപ്പുകള്‍ കണ്ടെത്തിയത്. അപേക്ഷ തീര്‍പ്പാക്കാനുള്ള കാലതാമസം, ജനങ്ങള്‍ എത്രതവണ ഓഫീസ് കയറിയിറങ്ങി, തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു ഇത്. എന്നാല്‍, അഴിമതിയുള്ള വകുപ്പുകളുടെ പട്ടിക പ്രസിദ്ധീകരിച്ചതല്ലാതെ തുടര്‍ നടപടിയെടുത്തില്ല. സര്‍ക്കാരും ഇതില്‍ താത്പര്യം കാണിക്കാതെ വന്നതോടെ വിജിലന്‍സ് നിരീക്ഷണം പൂര്‍ണമായും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: