തിരുവനന്തപുരം: പാറശ്ശാല പളുകല്‍ നിര്‍മ്മല്‍കൃഷ്ണ നിക്ഷേപ തട്ടിപ്പിനു പിന്നില്‍ വന്‍ബിനാമി സംഘം. കോടികള്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ ലഭിച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് സമ്പാദ്യമെല്ലാം നഷ്ടമായി.
24 ശതമാനം പലിശ നല്‍കിയാണ് ഫൈനാനസ് ഉടമ നിക്ഷേപകരെ സ്വാധീനിച്ചത്. മുന്‍മന്ത്രിമാരുടെ ബിനാമികള്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥരുടേയും കശുവണ്ടിതൊഴിലാളികളുടെയും വരെ നിക്ഷേപം ഫൈനാന്സിലുണ്ടായിരുന്നു.
നിക്ഷേപകരുടെ പണം കൊണ്ട് ആഡംബര കെട്ടിടങ്ങള്‍, ഏക്കര്‍ കണക്കിന് വസ്തുക്കള്‍, വിവാഹമണ്ഡപങ്ങള്‍ തുടങ്ങിവയൊക്കെ ബന്ധുക്കളുടെ പേരിലും ബിനാമികളുടെ പേരിലും ഫൈനാന്‍സ് ഉടമ നിര്‍മ്മല്‍ കൃഷ്ണ വാങ്ങിക്കൂട്ടി.
നിക്ഷേപകര്‍ക്ക് കൂടിയ ശതമാനം പലിശ കൊടുക്കേണ്ടിവരുന്നതിനാല്‍ ഏതു സമയത്തും സ്ഥാപനം തകരാം എന്ന മുന്‍ വിധിയോടെയായിരുന്നു നിര്‍മ്മലന്റെ നീക്കം. അവസരം കാത്തിരുന്നപ്പോള്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നു. നിക്ഷേപത്തിന്റെ തോത് വെളിപ്പെടുത്തിയാല്‍ നികുതി കൊടുക്കേണ്ടിവരുമെന്നും അതിനാല്‍ നിക്ഷേപം ഉടന്‍ തിരികെ നല്കാന് സാധിക്കില്ലെന്നും കശുവണ്ടി തൊഴിലാളികളേയും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളേയും പറഞ്ഞ് വിശ്വസിപ്പിച്ചു.
എന്നാല്‍ കോടിക്കണക്കിന് നിക്ഷേപമുള്ള പോലീസ് ഉദ്യോഗസ്ഥരും മറ്റ് മേഖലയിലുള്ളവരും ഫൈനാന്‍സ് ഉടമയുമായുള്ള രഹസ്യധാരണയില്‍ പലിശയില്ലാതെ നിക്ഷേപത്തിന്റെ പകുതിയോളം തുക തിരികെ വാങ്ങി. നോട്ട് അസാധുവാക്കല്‍ സമയത്ത് നിക്ഷേപം വെളിപ്പെടുത്താത്തതിനാല്‍ നിയമനടപടികള്‍ ഭയന്ന് പലരും കിട്ടിയ തുക വാങ്ങി സ്ഥലം വിടുകയായിരുന്നു.
ഈ സമയത്ത് ഒരു ബിനാമി സംഘത്തെയും ഫൈനാന്സില് നിയോഗിച്ചിരുന്നു. നിക്ഷേപകര്‍ എന്ന രീതിയിലായിരുന്നു മുഖപരിചയമില്ലാത്തവരെ നിയോഗിച്ചത്. നിക്ഷേപം തിരികെ എടുക്കാന്‍ വരുന്ന സാധാരണക്കാരെ തങ്ങള്‍ക്കും നിക്ഷേപമുണ്ടെന്നു പറഞ്ഞ് ഇവര്‍ വിശ്വസിപ്പിച്ചു. കഴിഞ്ഞ മാസം ചെന്നപ്പോള്‍ പണം തരുന്ന തീയതി ബുക്കില്‍ എഴുതി നല്കി. പണം ലഭിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സാധാരണ നിക്ഷേപകരെ തിരികെ പറഞ്ഞയ്ക്കുന്ന ജോലിയായിരുന്നു സംഘത്തിന്റേത്. ഈ കെണിയില്‍പ്പെട്ടവരായിരുന്നു കൂടുതല്‍ നിക്ഷേപകരും. ഇല്ലെങ്കില്‍ ഈ തട്ടിപ്പ് ആറുമാസം മുമ്പ് പുറത്തുവരുമായിരുന്നു.
13,000 നിക്ഷേപകര്‍ ഉണ്ടെന്നാണ് കണക്ക്. 4,750 പരാതികളാണ് ഇതുവരെ ലഭിച്ചത്. അതും 25 ലക്ഷം വരെ നിക്ഷേപമുള്ളവര്‍. കോടിക്കണക്കിന് രൂപ നിക്ഷേപമുള്ളവര്‍ രംഗത്ത് വന്നിട്ടില്ല. പണം തിരികെ കിട്ടിയെന്ന് അടക്കം പറയുന്നവരുമുണ്ട്. 592.15 കോടി രൂപ നല്‍കാനുണ്ടെന്നും കൈവശം 91.51 കോടിയുടെ ആസ്തിയുള്ളതായും ഫൈനാന്‍സ് ഉടമ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ പറയുന്നു. ഈ കണക്ക് പ്രകാരം നിക്ഷേപം തിരികെ ലഭിക്കുമെന്ന് ആരും കരുതുന്നില്ല.
സ്ഥാപനം സ്ഥിതിചെയ്യുന്നത് തമിഴ്നാട് അതിര്‍ത്തിയില്‍. നിക്ഷേപകരില്‍ അധികവും കേരളത്തിലുള്ളവര്‍. അതിനാല്‍ കേരള – തമിഴ്നാട് പോലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
പാറശ്ശാലയിലെ ഒരു ആധാരമെഴുത്ത് ഓഫീസ് പോലീസ് പരിശോധിച്ചതില്‍ 86 ഭൂമി ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തി. നിര്‍മ്മലന്റെ ബിനാമികളുടെ പേരില്‍ വാങ്ങിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: