തിരുവനന്തപുരം: ഭൂസമര പ്രഖ്യാപനത്തിന് പുതിയ മാനം നല്കി പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളുടേയും ഗോത്രവര്ഗ്ഗങ്ങളുടേയും രാഷ്ട്രീയ സംഘടനയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ സമര പ്രഖ്യാപന കണ്വെന്ഷന്.
സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് ഒരേക്കറില്‍ കുറയാതെ കൃഷിഭൂമി നല്‍കണമെന്ന ആവശ്യമാണ് സമരപ്രഖ്യാപനത്തിലൂടെ തുടക്കം കുറിക്കുന്നത്. കേരളത്തിന്റെ വിപ്ലവകരമായ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന ഭൂപരിഷ്കരണ നിയമം ജാതിപരമായും വംശീയമായും ഉള്ള വേര്‍തിരിവ് സൃഷ്ടിച്ച് ദളിതരേയും ആദിവാസികളേയും അഭയാര്‍ത്ഥികളാക്കി മാറ്റിയെന്ന് ജെആര്‍എസ് സംസ്ഥാന ചെയര്‍പേഴ്സണ്‍ സി.കെ. ജാനു കണ്‍വെന്‍ഷനില്‍ തുറന്നടിച്ചു.
അവഗണിക്കപ്പെട്ട ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഇനി സംസ്ഥാനം കാണാന്‍ പോകുന്നത്. ശവമടക്കാനുള്ള ആറടി മണ്ണിന് പോലും അവകാശമില്ലാത്തവരാക്കി മാറ്റി. അടിച്ചമര്‍ത്തി നേട്ടം കൊയ്യുന്ന പ്രവണതകളാണ് ഇടത് വലത് മുന്നണികളില്‍ കണ്ടുവരുന്നത്. 1960 കളില്‍ ഭൂപരിഷ്കരണ നിയമം പാസ്സാകുമ്പോള്‍ 18.48 ലക്ഷം ഏക്കറാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. എന്നിട്ട് ഭൂരഹിതരല്ലാത്തവര്ക്ക് വിതരണം ചെയ്തത് 1.48 ലക്ഷം എക്കറാണ്. ഇതില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കിയത് 30.694 ഏക്കര്‍ മാത്രം.
സംസ്ഥാനത്തെ ഭൂരഹിതരായവര്‍ക്ക് നല്‍കാനുളള ഭൂമി സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇത് നല്‍കാനുളള ഇച്ഛാശക്തി കാണിക്കാന്‍ മുന്നണി സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും സി.കെ.ജാനു പറഞ്ഞു. സ്വന്തമായി കിടപ്പാടമില്ലാത്തവര്‍ക്ക് ഫ്ളാറ്റുകള്‍ കെട്ടി ചേരികള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ കച്ചകെട്ടുന്നത്. പട്ടികവിഭാഗങ്ങളെ അകറ്റി നിര്‍ത്തി നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം പൊളിച്ചെഴുതണം. ആഢംബര ജീവിതമല്ല പകരം ഈ മണ്ണില്‍ ജീവിക്കാനുളള അവകാശമാണ് വേണ്ടതെന്നും സി.കെ. ജാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: