തിരുവനന്തപുരം: ഇന്ത്യയില്‍ നിലവാരമില്ലാത്ത ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങള്‍ക്ക് ദോഷകരമാണെന്ന് ടാറ്റ എലക്സി ലിമിറ്റഡില്‍ പവര്‍ട്രെയിന്‍ കണ്ട്രോള് ഗ്രൂപ്പ് മേധാവി കുരുവിള ജോസ് .വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ വായുമലിനീകരണനിയന്ത്രണ മാനദണ്ഡങ്ങള്‍ തങ്ങളുടെ മേഖലയില്‍ വെല്ലുവിളിയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എന്‍ജിനീയേഴ്സിന്റെ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളിലും വിദേശ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാറുകളിലുമാണ് ഇവിടത്തെ ഇന്ധനം കൂടുതല്‍ ദോഷമുണ്ടാക്കുന്നത്. വിദേശത്ത് ഉപയോഗിക്കുന്ന ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഇന്ധനത്തില്‍ സള്‍ഫര്‍ അല്ലെങ്കില്‍ ഗന്ധകം കൂടുതലാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും യൂറോസിക്സ് നിബന്ധനയനുസരിച്ച് സള്‍ഫര്‍ തീരെയില്ലാത്ത ഇന്ധനം ലഭ്യമാണ്. ഇന്ത്യയില്‍ മാത്രമല്ല ചൈനയിലും ഇതേ പ്രശ്നമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2030ഓടെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനശ്രേണി പുറത്തിറക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: