കുമളി(ഇടുക്കി): മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ ചോര്‍ച്ച കണ്ടെത്തിയിട്ടും ഉന്നതാധികാര സമിതിയെക്കൊണ്ട് ചോര്‍ച്ചയുടെ തോത് പരിശോധിപ്പിക്കാന്‍ കേരളം സമ്മര്‍ദ്ദം ചെലുത്താത്തതില്‍ ദുരൂഹത.
ഡാമിന്റെ പലഭാഗത്തും മുന്‍പ് ചോര്‍ച്ച കണ്ടെത്തിയിരുന്നു. എന്നാല്‍ വെള്ളം കുറവുള്ള അവസരത്തില്‍ ചോര്‍ച്ച കണ്ടെത്തുന്നത് ആദ്യമാണ്. അണക്കെട്ടിന്റെ 10,11 ബ്ലോക്കുകള്‍ക്കിടയിലാണ് ചോര്‍ച്ച. ഇപ്പോള്‍ ഡാമില്‍ 127 അടി വെള്ളമാണുള്ളത്. മുന്‍പ് 142 അടി വെള്ളമെത്തിയപ്പോഴാണ് വന്‍ ചോര്‍ച്ച കണ്ടെത്തിയത്. അന്ന് ഒരു മിനിറ്റില്‍ 162 ലിറ്റര്‍ വെള്ളമാണ് ചോര്‍ന്നുകൊണ്ടിരുന്നത്. 127 അടി വെള്ളമെത്തിയപ്പോള്‍ ചോര്‍ച്ച കണ്ടെത്തിയത് ഡാമിന്റെ ക്ഷമതയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി ജോര്‍ജ് ദാനിയേല്‍ അപകടസ്ഥിതി വ്യക്തമാക്കി ഉന്നതാധികാര സമിതി അധ്യക്ഷനും സംസ്ഥാന സര്‍ക്കാരിനും കത്ത് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച തമിഴ്നാട് എഞ്ചിനീയര്‍മാര്‍ക്കൊപ്പം ഡാമില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് പുതിയ ചോര്‍ച്ച കണ്ടെത്തിയത്. ഈ ചോര്‍ച്ചയില്‍ നിന്ന് ഡാം നിര്‍മ്മിക്കാനുപയോഗിച്ചിരിക്കുന്ന സുര്‍ക്കി മിശ്രിതം അടര്ന്നുപോകുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്.
മുന്‍പ് മുല്ലപ്പെരിയാറിന്റെ പേരില്‍ സമരരംഗത്തിറങ്ങിയ ഹൈറേഞ്ച് സംരക്ഷണ സമിതി പോലുള്ള സംഘടനകള്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നതേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: