തൊടുപുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പുരുഷ ജീവനക്കാര്‍ക്ക് സര്‍വ്വീസ് കാലയളവില്‍ ഒരു വര്‍ഷത്തെ ശബരിമല ഡ്യൂട്ടി നിര്ബന്ധമാക്കിദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി.
ബോര്‍ഡിലെ അടിച്ചുതളി വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ മുതല്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ വരെയുള്ള ജീവനക്കാര്‍ക്കും ദേവസ്വം പൊതുമരാമത്ത് വിഭാഗത്തിലെ ലാസ്കര്‍ മുതല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്വരെയുള്ള ജീവനക്കാര്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. ഇത്തരത്തില്‍ ഡ്യൂട്ടി നോക്കുന്നത് സംബന്ധിച്ച് അതാത് വിഭാഗത്തിന്റെ മേധാവിമാര്‍ ജീവനക്കാരുടെ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തണമെന്നാണ് ഉത്തരവിലുള്ളത്.
പ്രൊമോഷന് ലഭിക്കേണ്ട സന്ദര്‍ഭത്തില്‍ ശബരിമല ഡ്യൂട്ടി ചെയ്ത കാലയളവ് സീനിയോറിട്ടിക്കൊപ്പം പരിഗണിക്കും. മണ്ഡല-മകരവിളക്ക് സമയത്തും മാസ പൂജയുടെ സമയത്തും ദേവസ്വം വിഭാഗത്തിലെ ജീവനക്കാരെയും മരാമത്ത് വിഭാഗം ജീവനക്കാരെയും ശബരിമലയില്‍ ഡ്യൂട്ടിക്കായി നിശ്ചയിക്കാറുണ്ട്. മിക്ക ജീവനക്കാരും സ്വാധീനം ഉപയോഗിച്ച് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകുന്ന പ്രവണത നിലനിന്നിരുന്നു.
ഇതേത്തുടര്‍ന്ന് ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന സ്ഥിതിയുണ്ടായിരുന്നു. ഇപ്പോഴത്തെ ഉത്തരവ് പ്രാവര്‍ത്തികമായാല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിയുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: