മാവേലിക്കര: ഭൂപരിഷ്ക്കരണ നിയമത്തിലെ വകുപ്പ് 120 അനുസരിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെന്നും അധിക ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ ഭൂപരിഷ്ക്കരണ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നില്ലെന്നും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി. രജിസ്ട്രേഷന് വകുപ്പിന് നല്കിയ കത്തിലാണ് ഗുരുതര ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഭൂമി കൈമാറുന്ന ആളും ഭൂമി സ്വീകരിക്കുന്ന ആളും തങ്ങളുടെ കൈവശമുള്ള ആകെ വസ്തുവിവരം സംബന്ധിച്ച് സത്യവാങ്മൂലം രജിസ്ട്രേഷന് സമയത്ത് നിശ്ചിത ഫോറത്തില്‍ (ഫോറം 58)രജിസ്റ്ററിങ് ഓഫീസര്‍ മുമ്പാകെ നല്‍കണമെന്നാണ് ഭൂപരിഷ്ക്കരണ നിയമ ത്തിലെ ചട്ടം. രണ്ട് പകര്‍പ്പ് വീതം സമര്‍പ്പിച്ചെങ്കില്‍ മാത്രമെ രജിസ്ട്രേഷന് ചെയ്യാന്‍ പാടുള്ളു.
ബന്ധപ്പെട്ട ഓഫീസര്‍ ഇതിന്റെ ഒരു പകര്‍പ്പ് അതാത് താലൂക്ക് തഹസീല്‍ദാര്‍ക്ക് കൈമാറണം. എന്നാല്‍ വര്‍ഷങ്ങളായി ഇത്തരത്തിലുള്ള വിവരങ്ങള്‍ രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും തഹസീല്‍ദാര്‍മാര്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍ സംസ്ഥാനത്ത് പരിധിയില്‍ കവിഞ്ഞ് ഭൂമി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നത്.
കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ രജിസ്ട്രര്മാര്, മേഖല രജിസ്ട്രേഷന് ഡിഐജിമാര്‍ എന്നിവര്‍ക്ക് രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍ കര്‍ശന നിര്‍ദ്ദേശം നല്കി. രജിസ്ട്രാര്‍ ഓഫീസുകളിലുള്ള സത്യവാങ്മൂലം എത്രയും വേഗം തഹസീല്‍ദാര്‍ക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതുവരെ നല്‍കാത്ത വസ്തു ഉടമകളില്‍ നിന്നും എത്രയും വേഗം വാങ്ങി നല്‍കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: