ആര്‍ഷഭൂമിയും പുണ്യഭൂമിയുമാണു നമ്മുടെ അമ്മയായ ഭാരതം. ഋഷിത്വവും ധ്യാനവും ഒരിക്കലും തോറ്റിട്ടില്ല. ഭാരതത്തിന്റെ സത്ത ഒരിക്കലും ഒളിമങ്ങിയിട്ടില്ല. കാര്‍മേഘങ്ങള്‍ വന്നു മൂടിയാലും അതു നൈമിഷികം. താല്‍ക്കാലികം. ജഗത്കാരിണിയായ പരാശക്തിയുടെ ശ്വാസവേഗമാകുന്ന മാരുതവേഗത്തില്‍ അവ അടുത്ത ക്ഷണം മായുകയും മറയത്തുപോവുകയും ചെയ്യുന്നു. പൂര്ണ്ണചന്ദ്രന് ഭഗവതിയുടെ തിരുനെറ്റിത്തിലകം പോലെ പാല്‍നിലാവു പരത്തിക്കൊണ്ട് പരിലസിക്കുന്നു.
അധര്‍മ്മത്തിനു വളര്‍ച്ചയില്ല. അതിനു പറ്റിയ വളക്കൂറ് പവിത്രയായ ഈ മണ്ണിന് ഇല്ല. വളര്‍ന്നു പടരുംപോലൊയൊക്കെ തോന്നും. ആ വളര്‍ച്ച നിത്യമായ അന്ത്യത്തിലേയ്ക്കുള്ള നീട്ടിത്തൊടലാണ്. പത്താംനാള്‍ നമുക്ക് വിജയദശമി. കാരണം, അധര്‍മ്മത്തിന്റെ ഒന്‍പതു ശിരസ്സുകളും അതിനകം അരിഞ്ഞുവീഴ്ത്തപ്പെട്ടിരിക്കും.
അസുരന് പനപോലെ വളരും. ആക്രോശിക്കും. അധീശത്വം നേടാന്‍ ആവുന്നത്ര കുടിലമാര്‍ഗ്ഗങ്ങള്‍ വെട്ടിയൊരുക്കും. അംഗസംഖ്യകൊണ്ടു പെരുക്കും. ആക്രമണങ്ങള്‍കൊണ്ടു തകര്‍ക്കും. അമ്മഭാരതം അവനെയും സഹിക്കും. പക്ഷേ, എത്രത്തോളം?
ക്ഷമയാണു ഭൂമി. ക്ഷമയ്ക്കും അതിരുണ്ട്. ആ ഘട്ടം കഴിയുമ്പോള്‍ ആസുരതയുടെ അന്ത്യഘട്ടമായി. അഭിമാനധര്‍മ്മത്തിന് ഉയര്‍ത്തിപ്പിടിച്ച ശിരസ്സ് ഒന്നേയുള്ളൂ. ആസുരത്വത്തിനു തല പത്താണ്. അമ്മ ഓരോ ദിവസവും ഓരോ തല അരിയും, മന്ദഹാസത്തിന്റെ മന്ത്രഖഡ്ഗംകൊണ്ട്, ഒന്‍പതാം നാള് ഒന്‍പതാമത്തെ ശിരസ്സു വീഴും! പത്താം നാള് വിജയം. അവശേഷിക്കുന്ന ഒറ്റത്തലകൊണ്ട് അസുരന് മനുഷ്യനായി ജീവിക്കണം. അല്ലെങ്കില്‍, വാള് അമ്മയുടെ കയ്യില്‍ത്തന്നെയുണ്ട്.
അമ്മ
അമ്മ ശക്തിയാണ്. അമ്മയുടെ ശക്തിപ്രസരം ആവാഹിച്ച എന്തും നമുക്ക് അമ്മയാണ്. ഗംഗ അമ്മയാണ്. ഭൂമി അമ്മയാണ്. ഭഗവാനെപ്പെറ്റ ദേവകി അമ്മയാണ്. ശിവനെ ചലിപ്പിക്കുന്ന ശക്തി അമ്മയാണ്. വിദ്യ അമ്മയാണ്. പശു ഗോമാതാവാണ്. ഈ ശക്തിസ്വരൂപിണിയെയാണ് ഒന്‍പതു രാത്രികള്‍കൊണ്ട് നാം പൂജിക്കുന്നത്. ഭാരതത്തിന്റെ വെന്നിക്കൊടിയാണു വിജയദശമി. ഈ കൊടിപാറുന്നത് കന്നിമാസത്തിലാണ്-ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിവരെയുള്ള ഒന്‍പതു രാത്രികളില്‍. ഇതാണു നവരാത്രി. പിറ്റേന്ന് ദശമി. അതിനകം അമ്മ ജയിച്ചിരിക്കും. അതുകൊണ്ട് ഇതു വിജയദശമി.
ദുര്‍ഗ്ഗയായി അവതാരമെടുത്ത് അമ്മ മഹിഷാസുരനെ വധിച്ചു. അവന് മൈസൂരിലാണ് അധര്‍മ്മിയായി വളര്‍ന്നതെന്ന് സങ്കല്പം. അതിനാല്‍ അവിടെ ഈ ഉത്സവം പ്രധാനം. പ്രൗഢമാണു ചടങ്ങുകള്‍. പ്രതേ്യകം പ്രത്യേകം ആഡംബരങ്ങള്‍ നിറഞ്ഞതാണ് ദസറ.
കേരളത്തില്‍ വഞ്ചിഭൂപതിമാരാണ് നവരാത്രിക്കു നവംനവങ്ങളായ അര്‍ത്ഥഭാവങ്ങള്‍ നല്‍കിയത്.
നവരാത്രി മണ്ഡപം, നവരാത്രി സംഗീതോത്സവം-എല്ലാം മധുരം!
ഭാരതം മുഴുവന്‍ നവരാത്രി. എങ്ങും ആഘോഷം. പണ്ട് നാട്ടുരാജ്യങ്ങള്‍ ഒപ്പത്തിനൊപ്പം! ഇന്നും സ്ഥിതിക്കു മാറ്റമില്ല. മറിച്ച് നാള്‍ക്കുനാള്‍ മാറ്റേറി വരികയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: