അടിമാലി(ഇടുക്കി): പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്റുമാനില്നിന്നും പണംതട്ടിയ യുവാവ് പിടിയില്‍. കേസില്‍ പങ്കാളിയായ യുവതി ഒളിവില്‍. അടിമാലി പരിശക്കല്ല് സ്വദേശി ചവറ്റുകുഴിയില്‍ ഷൈജന്‍ (40) ആണ് അറസ്റ്റിലായത്. ഷൈജനോടൊപ്പം കേസില്‍ ഉള്‍പ്പെട്ട കത്തിപ്പാറ സ്വദേശിനി ലതയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കത്തിപ്പാറയിലെ പോസ്റ്റുമാന് ഇടയ്ക്കാട്ട് കുര്യാക്കോസിനെ ഭീഷണിപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും 75,000 രൂപ ഷൈന്‍ വാങ്ങി.
സംഭവത്തെക്കുറിച്ച് അടിമാലി എസ്ഐ പറയുന്നതിങ്ങനെ: ഷൈജനും ലതയും നാല് വര്‍ഷമായി സുഹൃത്തുകളാണ്. ഈ മാസം ആദ്യം ലതയെ കുര്യാക്കോസ് പീഡിപ്പിച്ചെന്നും സംഭവത്തെപ്പറ്റി പോലീസില്‍ പരാതി നല്‍കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും ഷൈജന്‍ ഫോണിലൂടെ കുര്യാക്കോസിനോട് പറഞ്ഞു. ലതയുടെ വക്കീലായ അഡ്വ. ഫ്രാന്സീസാണെന്ന് പരിചയപ്പെടുത്തിയിരുന്നു ഫോണ്‍വിളി. ലതയുമായി കത്തുകള്‍ കൈമാറിയുള്ള പരിചയം മാത്രമാണുള്ളതെന്ന് പറഞ്ഞ് കുര്യാക്കോസ് ഫോണ്‍ അവഗണിച്ചു. പിന്നീട് യുവതി കുര്യാക്കോസിനെതിരെ പോലീസില്‍ പരാതി നല്കി. ഇതോടെ മാനഹാനി ഭയന്ന് പണം നല്‍കാമെന്ന് കുര്യാക്കോസ് സമ്മതിച്ചു.
ഷൈജന്‍ പറഞ്ഞ പ്രകാരം ഈ മാസം 7ന് അരലക്ഷം രൂപ അടിമാലിയിലെ ഒരു മെഡിക്കല്‍ഷോപ്പിന് സമീപത്തും, 25000 രൂപ ഇരുമ്പുപാലത്തെ മറ്റൊരു കച്ചവടസ്ഥാപനത്തിലും ഏല്‍പ്പിച്ചു. ശേഷിക്കുന്ന ഒരുലക്ഷം രൂപ ഇരുമ്പുപാലത്ത് പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനത്തിലേല്പ്പിക്കാന് എത്തിയ കുര്യാക്കോസ് സംഭവം കടയുടമയോട് പങ്കുവച്ചു. കടയുടമ ഫോണിലൂടെ ഷൈജനുമായി സംസാരിച്ചതോടെയാണ് തട്ടിപ്പ് മനസ്സിലായത്. ഉടന്‍തന്നെ കുര്യാക്കോസ് അടിമാലി പോലീസില്‍ പരാതിനല്‍കി. ഇരുമ്പുപാലത്തെ വിദേശമദ്യശാലയില്‍ നിന്നും മദ്യം വാങ്ങി വരുന്നതിനിടയിലാണ് അടിമാലി എസ്ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷൈജനെ അറസ്റ്റ് ചെയ്തത്.
ഇയാളെ അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷൈജനൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന ലതയ്ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. വിശ്വാസ വഞ്ചന, ചതി, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഷൈജന്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചുവെന്ന പരാതിയുമായി പടിക്കപ്പ് കുടി സ്വദേശിനി അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: