ന്യൂദല്‍ഹി: രാജ്യത്തെ മുഴുവന്‍ വീടുകളിലും 24 മണിക്കൂറും വൈദ്യുതി എത്തിക്കാനുള്ള വന്‍ പദ്ധതിക്ക് തുടക്കം. 16,320 കോടിയുടെ സൗഭാഗ്യ പദ്ധതി (സഹജ് ബിജിലി ഹര് ഘര്‍ യോജന) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവര്‍ക്ക് വൈദ്യുതി സൗജന്യമായി ലഭ്യമാക്കാനും പദ്ധതിയില്‍ വ്യവസ്ഥ. മൊത്തം ചെലവില്‍ 12,320 കോടി രൂപയും ബജറ്റില്‍ വകയിരുത്തുമെന്നും മോദി വ്യക്തമാക്കി. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ഈ ബൃഹത് പദ്ധതി ആവിഷ്ക്കരിച്ചത്.
16,320 കോടി രൂപയില്‍ ഗ്രാമങ്ങള്‍ക്കു വകയിരുത്തിയത് 14,025 കോടി. നഗരങ്ങളിലെ വീടുകള്‍ വൈദ്യുതീകരിക്കാന്‍ 2,295 കോടി. 60 ശതമാനം തുക കേന്ദ്രം ഗ്രാന്റായി നല്‍കും. പത്തു ശതമാനം അതത് സംസ്ഥാനങ്ങള്‍ വഹിക്കണം. ബാക്കി വായ്പകളായി ലഭ്യമാക്കും, പ്രധാനമന്ത്രി വിശദീകരിച്ചു. പ്രത്യേക വിഭാഗത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് 85 ശതമാനം തുകയും കേന്ദ്രം നല്‍കും.
സൗജന്യമായി വൈദ്യുതി ലഭിക്കാന്‍ അര്‍ഹതയുള്ള, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെ 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി കണ്ടെത്തും.ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് ലഭിക്കാന്‍ പത്തു തവണകളായി 500 രൂപ അടച്ചാല്‍ മതി. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും സൗജന്യമായി കണക്ഷന് നല്‍കും. ഗ്രാമപഞ്ചായത്തുകളും പൊതുമേഖലാ സ്ഥാപനങ്ങളും വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
ഈ ഡിസംബറോടെ മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കും. അതോടെ എല്ലാ ഗ്രാമങ്ങളും സൗഭാഗ്യ പദ്ധതിയുടെ കീഴിലാകും. 2019 മാര്‍ച്ചിനു മുന്‍പ് മുഴുവന്‍ വീടുകളും വൈദ്യുതീകരിച്ചെന്ന് അതത് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പാവപ്പെട്ടവരുടെ ക്ഷേമമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. ബാങ്ക് ഗ്യാരന്റിയില്ലാതെ പാവപ്പെട്ടവര്‍ക്ക് വായ്പ്പ ലഭ്യമാകുമെന്ന് ആരും കരുതിയിട്ടു പോലും ഉണ്ടാവില്ല, മുദ്ര ബാങ്ക് പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. താന്‍ അധികാരമേല്‍ക്കുന്ന സമയത്ത് വൈദ്യുതിയെത്താത്ത 18,000 ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു. ഇനി മൂവായിരം ഗ്രാമങ്ങളില്‍ കൂടി മാത്രമേ വൈദ്യുതി എത്താനുള്ളൂ.
സൗഭാഗ്യ പദ്ധതി ജനകോടികളുടെ ജീവിതം മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജന്‍ധന്‍ മുതല്‍ സ്വച്ഛ് ഭാരത് വരെ, സ്റ്റാര്‍ട്ടപ്പ് മുതല്‍ സൗഭാഗ്യ വരെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ്. എണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് ഞാന്‍ പഠിച്ചത്. ആ അവസ്ഥ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും പങ്കെടുത്തു. എണ്ണ-പ്രകൃതി വാതക കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം ദീന്‍ദയാല്‍ ഊര്‍ജ്ജ ഭവന് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: