ചിന്നക്കനാല്‍: ചിന്നക്കനാല്‍ വില്ലേജില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം വ്യാപകമായി. സിമന്റുപാലത്തിന് സമീപം സര്‍ക്കാര്‍ ഭൂമി കൈയേറി സോളാര്‍ വേലികെട്ടി ഏലചെടി നട്ടിട്ടും നടപടി ഇഴഞ്ഞ് നീങ്ങുകയാണ്. വെള്ളൂക്കുന്നേല്‍ കുടുംബക്കാരാണ് സംഭവത്തിന് പിന്നിലെന്ന് അറിയാവുന്നതിനാല്‍ പ്രദേശം കണ്ടതിന് ശേഷം പിന്നീട് വരാമെന്ന് പറഞ്ഞ് ഇന്നലെ റവന്യൂ സംഘം മടങ്ങുകയാണുണ്ടായത്. ചിന്നക്കനാലില്‍ ജോയിസ് എന്ന പേരിലുള്ള റിസോര്‍ട്ടില്‍ അനധികൃതമായ നിര്‍മ്മാണം നടക്കുകയാണ്.
നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ട് റവന്യൂ സംഘം മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം എഴുപതേക്കര്‍ ഭാഗത്ത് ജിമ്മി സ്കറിയ സര്‍ക്കാര്‍ ഭൂമി കൈയേറി റോഡ് വെട്ടുകയും പാറപൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ ഇതുവരെ റവന്യൂവകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കി പോലീസിന് നല്‍കിയിട്ടില്ല. ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലേക്ക് റവന്യൂ സംഘം റിപ്പോര്‍ട്ട് നല്‍കിയാലേ തുടര്‍ നടപടി കൈക്കൊള്ളാന്‍ പറ്റൂ.
വില്ലേജ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന പ്രചാരണം വ്യാപകമായിട്ടും നടപടിയില്ല. കൈയേറ്റക്കേസുകള്‍ ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ നിന്നും എത്തുന്ന സംഘമാണ് പരിശോധിക്കുന്നത്. പരിശോധിക്കുന്ന വസ്തുക്കളുടെ വിവരം പോലും വില്ലേജ് അധികൃതരെ അറിയിച്ചിട്ടില്ല.സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളും അവഗണിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: