ന്യൂദല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ അണിചേരാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും വിവിധ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും കേരളത്തിലേക്ക്. ഒക്ടോബര്‍ 3 മുതല്‍ 17 വരെ പയ്യന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ അമിത് ഷാ നിര്‍ദ്ദേശം നല്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമമായ പിണറായിയില്‍ ഒക്ടോബര്‍ 5ന് യാത്ര എത്തുമ്പോള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷ മേഖലകളിലൂടെ പദയാത്രയില്‍ അണിചേരും. ഇടതുസര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ അസഹിഷ്ണുത തുറന്നുകാട്ടാനാണ് കണ്ണൂരിലേക്ക് ദേശീയ നേതാക്കളെത്തുന്നത്.
3ന് പയ്യന്നൂരിലെ ഉദ്ഘാടന ചടങ്ങിലും 17ന് തിരുവനന്തപുരത്തെ സമാപനത്തിലും അമിത് ഷാ പ്രസംഗിക്കും. 3ന് പയ്യന്നൂര്‍ മുതല്‍ കല്യാശ്ശേരിയിലെ പിലാത്തറ വരെയാണ് പദയാത്രയില്‍ ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുക. തുടര്‍ന്ന് ധര്‍മ്മടം മുതല്‍ മമ്പറം, പിണറായി വഴി തലശ്ശേരിയില്‍ സമാപിക്കുന്ന യാത്രയിലും അമിത് ഷാ അണിചേരും.
ഇടതുഭീകരത തുറന്നുകാട്ടാനാണ് ജനരക്ഷായാത്രയിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ന് ദേശീയ നിര്‍വാഹക സമിതിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. കേരളത്തിലെയും ബംഗാളിലെയും സര്‍ക്കാര്‍ പിന്തുണയോടെ നടമാടുന്ന അക്രമ സംഭവങ്ങള്‍ അസഹിഷ്ണുതയുടെ യഥാര്‍ത്ഥ ഉദാഹരണങ്ങളാണ്. ജനാധിപത്യത്തിലും സമാധാനത്തിലുമാണ് ബിജെപി വിശ്വസിക്കുന്നത്. കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധത തുറന്നുകാട്ടേണ്ടതുണ്ട്. രാജ്യത്തെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളുടേയും പിന്തുണ കേരളത്തിലെ ബിജെപിക്ക് ആവശ്യമാണ്. ഏറെ പ്രതിസന്ധികളിലൂടെയാണ് കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കേണ്ടത് എല്ലാവരുടേയും കടമയാണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലും നിരവധി തവണ കേരളം ചര്‍ച്ചാവിഷയമായി. സിപിഎം സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 14 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. അസഹിഷ്ണുതയെപ്പറ്റിയും കൊലപാതകങ്ങളെപ്പറ്റിയും ആശങ്കപ്പെടുന്ന വിഭാഗക്കാര്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്യുന്നതിനെ അവഗണിക്കുന്നതിനെയും ദേശീയ നിര്‍വാഹക സമിതിയോഗം അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: