തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയിലെ വാട്സ് ആപ് ഗ്രൂപ്പില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വ്യാപക പോസ്റ്റുകള്‍. രാജ്യ ദ്രോഹപരമായ പോസ്റ്റുകള്‍ വരെ പോലീസ് വാട്സ് ആപ് ഗ്രൂപ്പുകളിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരുമാസം തികയുന്ന വേളയിലാണ് തൃശൂര്‍ പോലീസ് അക്കാദമിയില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന വാട്സ് ആപ് ഗ്രൂപ്പ് ആരംഭിച്ചത്.
ഗ്രൂപ്പിന്റെ തുടക്കം മുതല്ക്കേ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനെയും അധിക്ഷേപിക്കുന്ന നൂറ് കണക്കിന് പോസ്റ്റുകളാണ് വന്നിരുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ കയറിയതിനെതിരെ വലിയ കളിയാക്കലാണ് ഗ്രൂപ്പില്‍ ഉണ്ടായത്. കുമ്മനം രാജശേഖരനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളും ഗ്രൂപ്പില്‍ വന്നിരുന്നു.
പോലീസ് അക്കാദമിയിലെ എല്ലാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ് ഗ്രൂപ്പാണിത്. അസോസിയേഷന് ഭാരവാഹികളാണ് ഗ്രൂപ്പിന്റെ അഡ്മിന്. പ്രധാനമന്ത്രിയെ എതിര്‍ക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ മറ്റുള്ളവരുടെ നോട്ടപ്പുള്ളിയാകുന്നതാണ് പതിവ്. ആരെങ്കിലും ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയാല്‍ അവരെ നീരിക്ഷിക്കുന്ന രീതിയും അക്കാദമിയില്‍ നടക്കുന്നു.
അതിനാല്‍ ആരും ഗ്രൂപ്പില്‍ നിന്നും പുറത്ത് പോകാറില്ല. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുകയാണ് വാട്സ് ആപ് ഗ്രൂപ്പിലെ പോലീസുകാരുടെ പ്രധാന തൊഴില്‍. ഒപ്പം പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള കമന്റുകള്‍ ഇടാനാണ് പോലീസ് ഉദ്യോഗസ്ഥരുടെ മത്സരം.
കഴിഞ്ഞ ദിവസം ഗ്രൂപ്പില്‍ പോലീസുകാര്‍ രാജ്യദ്രോഹ പരമായിട്ടുള്ള പോസ്റ്റുകളാണ് ഷെയര്‍ ചെയ്തത്. പാക്കിസ്ഥാന് പട്ടാളം വരുന്നതിന് പകരം ഒരു കൂട്ടം പശുവുമായി വന്നാല്‍ മതി. ഈ നേരം ഇന്ത്യ എങ്ങനെ തിരിച്ചടിക്കും എന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഉണ്ടായിരുന്നത്. പോലീസ് അക്കാദമി കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടക്കുന്നത് എന്ന തരത്തിലും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ ഗ്രൂപ്പുകളില്‍ പലതിലും കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഉണ്ടാകുന്നത്. കഴിഞ്ഞിടയ്ക്ക് സമാനമായ രീതിയില്‍ കോട്ടയത്ത് പോലീസുകാര്‍ വാട്സ് ആപ്ഗ്രൂപ്പില്‍ ഇട്ട പോസ്റ്റ് വലിയ വാര്‍ത്തയായിരുന്നു. പോലീസുകാര്‍ പരസ്യമായി ചട്ടലംഘനം നടത്തിയിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ സസ്പെന്ഷന് ഉറപ്പ്
പോലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിക്കെയേയോ വിമര്‍ശിച്ച് വാട്സ് ആപ്പിലോ ഫെയ്സ് ബുക്കിലോ പോസ്റ്റിട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ആ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന്റെ പേരില്‍ നൂറിലധികം പോലീസുകാര്‍ക്കാണ് സസ്പെന്ഷന് കിട്ടിയത്.
തൃശൂരില്‍ മാത്രം ഏഴ് പോലീസുകാര്‍ക്ക് സസ്പെന്ഷന് കിട്ടി. ഇതില്‍ നാല് പോലീസുകാര്‍ സര്‍വീസില്‍ തിരിച്ച് കയറിയെങ്കിലും ശേഷിക്കുന്ന മൂന്ന് പേര് ഇന്നും വെളിയിലാണ്. എന്നാല്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പരസ്യമായി വാട്സ് ആപ് ഗ്രൂപ്പില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ വകുപ്പ് ഒരു ചെറുവിരല്‍ പോലും അനക്കാത്തത് വലിയ ദൂരുഹതയാണ് സൃഷ്ടിക്കുന്നത്. ഗ്രൂപ്പിലെ പല പോസ്റ്റുകളും രാജ്യദ്രോഹ പരമായിട്ടും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടില്ലന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: