തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ ഷെയിഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുമായി രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും നടത്തിയ ചര്‍ച്ചയില്‍ കേരളം നിരവധി പദ്ധതികളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. ഷാര്‍ജയില്‍ ഫാമിലി സിറ്റി, അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം, സാംസ്കാരികകേന്ദ്രം, അതുപോലെ കേരളത്തില്‍ ഷാര്‍ജാ ഭരണകൂടത്തിന്റെ സഹായത്തോടെ ആയുര്‍വേദ-മെഡിക്കല്‍ ടൂറിസത്തിന് പ്രചാരണം, പശ്ചാത്തല വികസനത്തിന് മുതല്‍ മുടക്കല്‍, ഐടി-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം എന്നീ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്.
മലയാളികള്‍ക്ക് ഷാര്‍ജയില്‍ ഒരുക്കുന്ന ഭവനപദ്ധതിയാണ് ഷാര്‍ജ ഫാമിലി സിറ്റി. ഉയരം കൂടിയ 10 അപ്പാര്‍ട്ട്മെന്റ് ടവറുകള്‍ പണിയാന്‍ 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് പദ്ധതി നടപ്പാക്കും. ഇവിടെ ആധുനിക ചികിത്സാസൗകര്യങ്ങള്‍ ഉണ്ടാകും. വലിയ ആശുപത്രിയായി വികസിപ്പിക്കുകയാണെങ്കില്‍ ഷാര്‍ജ നിവാസികള്‍ക്കും ചികിത്സാസേവനം ലഭ്യമാക്കും. അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്കൂളുകള്‍, എന്‍ജിനീയറിംഗ് കോളേജ്, മെഡിക്കല്‍ കോളേജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കലാണ് അന്താരാഷ്ട്ര വിദ്യാഭ്യാസസംരംഭം.
സാംസ്കാരികകേന്ദ്രത്തിന് ഷാര്‍ജയില്‍ 10 ഏക്കര്‍ സ്ഥലം വേണം. കേരളത്തിന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിന് ഷാര്‍ജയില്‍ സൗകര്യം ഇവയാണ് ഉദ്ദേശിക്കുന്നത്. സാംസ്കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയൂര്‍വേദ ഹബും സ്ഥാപിക്കും.
അടുത്ത നാലു വര്‍ഷം കൊണ്ട് പശ്ചാത്തല വികസനമേഖലയില്‍ 50,000 കോടി രൂപ കേരളം മുടക്കാന്‍ തയ്യാറാണ്. ഭാവി പദ്ധതികളില്‍ ഷാര്‍ജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നു. ഐടിയില്‍ കേരളത്തിനുള്ള വൈദഗ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിന് പ്രയോജനപ്പെടും.
കേരളത്തിന് ആധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങളുമുണ്ട്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 2018 രണ്ടാംപകുതിയില്‍ പൂര്‍ത്തിയാകും. ഈ വിമാനത്താവളത്തിന് സമീപം ലോക നിലവാരത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍ മുടക്കില്‍ ആരംഭിക്കാമെന്നും കേരളം നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: