കണ്ണൂര്‍: ജില്ലാ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന കോടികളുടെ സ്വര്ണ്ണതട്ടിപ്പിനെതിരെ മാനേജര്‍മാര്‍ക്കെതിരെയും അപ്രൈസര്‍ക്കെതിരെയും ബാങ്ക് അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സീനിയര്‍ മാനേജര്‍ ഇ.ചന്ദ്രന്, മാനേജര്‍ കെ.രമ, അപ്രൈസര്‍ ഷഡാനന് എന്നിവര്‍ക്കെതിരെയാണ് വിശ്വാസ വഞ്ചനക്ക് കേസെടുത്തിട്ടുള്ളത്.
ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. 70 ലക്ഷത്തിന്റെ സ്വര്‍ണം നഷ്ടപ്പെട്ടതായി ബാങ്ക് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാര്‍ വെച്ച സ്വര്‍ണ്ണം ലോക്കറില്‍ നിന്ന് മോഷ്ടിച്ച് മാനേജരും അപ്രൈസറും ചേര്‍ന്ന് പകരം മുക്കുപണ്ടം അവിടെ വെക്കുകയായിരുന്നു. ഞാറ്റുവയലിലെ ഹസന് വെച്ച സ്വര്‍ണ്ണം മുക്കുപണ്ടമാണെന്ന് തെളിഞ്ഞപ്പോള്‍ പരാതിക്കാരനെ സ്വാധീനിച്ച് നഷ്ടപരിഹാരം നല്കി പ്രശ്നം ഒതുക്കുകയായിരുന്നു. ഇത് പിന്നീട് പരസ്യമായപ്പോള്‍ ബാങ്കിലെ ജീവനക്കാര്‍ പരിശോധന നടത്തുകയും പരിശോധനയില്‍ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം മോഷണംപോയതായി തെളിയുകയും ചെയ്തു. സാധാരണയായി പ്രതികള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയാണ് പരാതി നല്‍കേണ്ടത്. അതിന് ബാങ്ക് അധികൃതര്‍ തയ്യാറാകാത്തത് മാനേജര്‍ രമയുടെ സ്വാധീനമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതി നല്‍കിയതോടെ ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. അപ്രൈസര്‍ ഷഡാനനെ രണ്ടാഴ്ച മുമ്പ് മാങ്ങാട്ടുപറമ്പ് ശാഖയിലേക്ക് മാറ്റിയിരുന്നു. ഇതും അപൂര്‍വ്വസംഭവമാണ്. ബാങ്കിലെ ജീവനക്കാരനല്ലാത്ത ഷഡാനനെ മാറ്റിയത് എങ്ങനെയെന്നത് വ്യക്തമല്ല.
അതേസമയം ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് മെയിന്‍ ബ്രാഞ്ചില്‍ പോലീസ് ഇന്നലെ പരിശോധന നടത്തി. തളിപ്പറമ്പ് സിഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇന്നലെ രാവിലെ പരിശോധന നടത്തിയത്. 70 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം മുക്കുപണ്ടം വെച്ചതായാണ് പ്രാഥമിക സൂചന. കെ ഉണ്ണികൃഷ്ണന്, കെ.വി.രാഘവന്, കെ.ശ്രീജ, മുഹമ്മദ്, ഷാജുമോന്‍, പി.വി.കമലാക്ഷി, സുമയ്യ, ബീന രഘുനാഥ്, മനോജ്, വി.ടി. നാരായണി, വിജിന, സത്യഭാമ എന്നിവര്‍ ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ മാറ്റിയാണ് മുക്കുപണ്ടം പകരം വെച്ചത്. തട്ടിപ്പിന് നേതൃത്വം നല്കിയ അസിസ്റ്റന്റ് മാനേജര്‍ കെ.രമയുടെ മകന് വിനോദിന്റെ പേരിലും ബാങ്ക് അപ്രൈസര്‍ ഷഡാനന്റെ ഭാര്യ ജയശ്രീയുടെ പേരിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തിട്ടുണ്ട്. ജില്ലാ ബാങ്ക് ഡെപ്യൂട്ടീ മാനേജര്‍ ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെയും ബാങ്ക് പരിശോധന നടത്തിയിരുന്നു. തളിപ്പറമ്പിലെ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ജില്ലാ ബാങ്ക് ശാഖകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: