ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരം പി.വി. സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ. കേന്ദ്ര കായികമന്ത്രലായമാണ് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് സിന്ധുവിനെ ശുപാര്‍ശ ചെയ്തത്. നിലവില്‍ ലോക രണ്ടാം നമ്പര്‍ സിന്ധുവിനെ മാത്രമാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുള്ളത്.
നേരത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിങ് ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബിസിസിഐ ശുപാര്‍ശ ചെയ്തിരുന്നു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍, കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്, ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്, സയ്യദ് മോദി ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് പ്രി ഗോള്‍ഡ് എന്നീ കിരീട നേട്ടങ്ങള്‍ പരിഗണിച്ചാണ് സിന്ധുവിന്റെ പേര് ശുപാര്‍ശ ചെയ്തത്. കൂടാതെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെങ്കലവും ഒരു വെള്ളിയും നേടിയിട്ടുള്ള സിന്ധു റിയോ ഒളിമ്പിക്സിലും വെള്ളി നേടിയിട്ടുണ്ട്.
2013-ല്‍ അര്‍ജുന അവാര്‍ഡ്, 2015-ല്‍ പത്മശ്രീ പുരസ്കാരം, 2016-ല്‍ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം എന്നിവയും സിന്ധുവിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കായിക താരങ്ങള്‍ക്കാര്‍ക്കും പത്മഭൂഷണ്‍ നല്‍കിയിരുന്നില്ല. 2016ല്‍ സാനിയ മിര്‍സയും സൈന നേവാളുമാണ് പത്മഭൂഷണ്‍ നേടിയ കായികതാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: